റവാത്തിബ് സുന്നത്തുകൾ

 

 നിർബന്ധ നമസ്ക്കാരങ്ങളുടെ കൂടെ നിർവ്വഹിക്കപ്പെടുന്ന സുന്നത്ത് നമസ്ക്കാരത്തെയാണ് റവാത്തിബ് സുന്നത്തുകൾ  എന്ന് പറയുന്നത് . അവയല്ലാത്ത പൊതുവായ നാഫിൽ നമസ്‌കാരങ്ങൾ വേറെയുണ്ട് നിരോധിക്കപ്പെട്ട സമയം ഒഴിച്ച് മറ്റു അവസരങ്ങളിൽ അവ രണ്ട് റക്അത് വീതം നമസ്ക്കരിക്കാവുന്നതാണ് .

നബി [സ ] ഇത് വീട്ടിൽ വെച്ചായിരുന്നു നിർവ്വഹിച്ചിരുന്നത് .ഇമാം തീർമുദി തൻറെ ജാമിഇൽ  'പ്രവാചകൻ വീട്ടിൽ നമസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടത് ' എന്ന അധ്യായത്തിൽ കൊടുക്കുന്ന ഹദീസ് നോക്കുക ;

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ  മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് ഇശാക്ക് ശേഷം രണ്ട് റക്അത് ഹഫ്‌സ (റ )എന്നോട് പറഞ്ഞു ;നബി സുബ്ഹിക്ക് മുൻപ്  രണ്ട് റക്അത് നമസ്ക്കരിക്കുമായിരുന്നു .(തിർമുദി 433 )

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; നബി [സ ] മഗ്‌രിബിന് ശേഷം രണ്ട്‌ റക്അത് വീട്ടിൽ നമസ്ക്കരിക്കാറുണ്ടായിരുന്നു (മുസ്‌നദ് അഹമ്മദ് 4743 )

കഴിവതും നാഫിൽ നമസ്‌കാരങ്ങൾ വീട്ടിലാണ് നിർവ്വഹിക്കേണ്ടത്  അതാണ് ഉത്തമം . ഇമാം തിർമുദി ഹദീസിനെ തെളിവായി പിടിച്ചതും അത് കൊണ്ടാണ്. ജനം പൊതുവെ തൊഴിൽ കാര്യങ്ങളിലായത് കൊണ്ട് എല്ലാവർക്കും റാവാത്തിബുകൾ വീട്ടിൽ നമസ്‌കരിക്കാൻ സാധിച്ചുകൊള്ളണമെന്നില്ല . അത്തരക്കാർ പള്ളിയിൽ തന്നെ ഫർദിനുശേഷം അത് നിർവ്വഹിക്കുക .

അബൂഹുറൈറ (റ ) വിൽ നിന്നും നിവേദനം ; നബി (സ ) പറഞ്ഞു ; പരലോകത്തു ആദ്യമായി കണക്കു നോക്കുന്നത് (നിർബന്ധ )നമസ്ക്കാരത്തെ പറ്റിയാണ് .അത് കഴിഞ്ഞാൽ നാഫിൽ (സുന്നത്ത് )നമസ്ക്കാരത്തെ പറ്റിയാണ്. അതിന് ശേഷം നിർബന്ധ നമസ്ക്കാരത്തിൽ  വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ അത് സുന്നത്ത് നമസ്‌കാരങ്ങൾ കൊണ്ട് പരിഹരിക്കുന്നതാണ് . (നസാഈ  466 )

നിർബന്ധ നമസ്ക്കാരങ്ങളിൽ സംഭവിക്കുന്ന വീഴ്ചകൾ ഐച്ഛിക നമസ്ക്കാരങ്ങൾ കൊണ്ട് പരിഹരിക്കപ്പെടുമെന്നാണ് റസൂൽ(സ ) പഠിപ്പിക്കുന്നത് . അതിനാൽ ധാരാളം വർധിപ്പിക്കേണ്ട നമസ്‌കാരമാണ് ഇവയെല്ലാം .

ദുഹ്‌ർ

ദുഹ്‌റിന് മുൻപ് രണ്ടും ശേഷം രണ്ടുമാണ് സ്ഥിരപ്പെട്ട സുന്നത്തുകൾ നാല് വീതമെന്നത് ദുർബലമായ ഹദീസാണ് .

അംബസ ഇബ്ൻ അബീ സുഫ്‌യാനിൽ നിന്ന് നിവേദനം എന്റെ സഹോദരി ഉമ്മു ഹബീബ ,നബി [സ ] പറഞ്ഞതായി ഉദ്ധരിച്ചു ; ആരെങ്കിലും ദുഹ്‌റിന്‌ മുൻപ് നാല് റക്അത്തും ശേഷം നാല് റക്അത്തും നമസ്‌കരിച്ചാൽ അല്ലാഹു അവൻറെ ശരീരത്തെ  നരക തീയിൽ നിന്ന് സംരക്ഷിക്കും  " (നസാഈ 1814 )

ഈ ഹദീസിൻറെ പരമ്പര മുറിഞ്ഞതാണ്  മക്ഹൂൽ ഇബ്ൻ അബീ മുസ്ലിം മുദല്ലിസാണ്. ഇദ്ദേഹം അംബസ ഇബ്ൻ അബീ സുഫ്യാനിൽ നിന്നുമാണ് ഈ ഹദീസ് നിവേദനം ചെയ്യുന്നത് . യഥാർത്ഥത്തിൽ  മക്ഹൂൽ ,അംബസയിൽ നിന്നും ഹദീസുകൾ കേട്ടതിന് രേഖയില്ല . അഥവാ മക്‌ഹൂൽ അംബസയിൽ നിന്നും ഹദീസുകൾ കേട്ടിട്ടില്ല . ഇത് മുഹദ്ദിസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് .

قال النسائي: لم يسمع من عنبسة [تهذيب التهذيب (4/ 148

ഇമാം നസാഈ തന്നെ ഇത് രേഖപ്പെടുത്തുന്നു (തഹ്ദീബ് 4 / 148 ).

മറ്റൊരു പരമ്പരയിൽ ഇസ്മായിൽ ഇബ്ൻ മൂസ അൽ കുർശി എന്ന നിവേദകനുണ്ട് അദ്ദേഹം ഹദീസിൻറെ വിഷയത്തിൽ യോഗ്യനല്ല എന്നാണ് ഇമാം നസാഈ പറയുന്നത് .

قال النسائي :أحد الفقهاء ليس بالقوي في الحديث

محمد بن إسماعيل البخاري :  منكر الحديث

زكريا بن يحيى الساجي : عنده مناكير

ഇമാം നാസഈ പറഞ്ഞു ; ഇദ്ദേഹം ഹദീസിൽ പ്രബലനല്ല  ഇമാം ബുഖാരി പറയുന്നു ; ഇയാളുടെ ഹദീസുകൾ വർജിക്കണം  ഇമാം സാജി പറയുന്നു ; ഇയാൾ മുൻകറായ ഹദീസുകൾ ഉദ്ധരിക്കാറുണ്ട് .

മറ്റൊരു പരമ്പര ഇമാം തിർമുദി ഉദ്ധരിക്കുന്നതിൽ ഖാസിം ഇബ്ൻ അബ്ദുറഹ്മാൻ എന്ന നിവേദകൻ വിമര്ശിക്കപ്പെട്ടിട്ടുണ്ട്

المفضل بن غسان الغلابي : منكر الحديث أحمد بن صالح الجيلي : وليس بالقوي ابن حجر العسقلاني : صدوق يغرب كثيرا

 

ഇമാം ഗലാബി പറഞ്ഞു ; മുൻകറുൽ ഹദീസ് (ഹദീസുകൾ വർജിക്കണം )

ഇമാം ജൈലി പറഞ്ഞു ; ഇദ്ദേഹം പ്രബലനല്ല

ഇമാം അസ്ഖലാനി പറഞ്ഞു ; വിശ്വസ്തനാണ് , അപരിചിതമായ ഹദീസുകൾ ധാരാളം ഉദ്ധരിക്കും

അതെ പോലെ തന്നെ ഇതിൻറെ പരമ്പരയിൽ ഹൈസം ഇബ്ൻ ഹുമൈദും വിമർശന വിധേയനാണ് .

أبو مسهر الغساني : ضعيف قدري ابن حجر العسقلاني : صدوق رمي بالقدر 

ഇമാം ഗസ്സാനീ പറഞ്ഞു ; ദുർബലനും , ഖാദിരിയ്യ വിഭാഗവുമാണ്

ഇമാം അസ്ഖലാനി പറഞ്ഞു ; വിശ്വസ്തനാണ് , കടുത്ത ഖാദിരിയ്യയാണ്

അസർ

അസറിനു മുൻപും ശേഷവും റവാത്തിബില്ല . അസറിനു മുൻപ് നബി നമസ്കരിച്ചു എന്നൊരു റിപ്പോർട്ട് വന്നിട്ടുണ്ട് പക്ഷെ അത് പ്രാമാണികമല്ല .

അലി [റ ] നിന്ന് നിവേദനം ; നബി [സ ] അസ്ർ നമസ്‌ക്കാരത്തിന് മുൻപ് രണ്ട് റക്അത് നമസ്ക്കരിക്കുമായിരുന്നു " (അബൂദാവൂദ് 1272, ഥബ്റാനി 1 / 506 )

ഈ ഹദീസിന്റെ പരമ്പരയിൽ അബൂ ഇസ്ഹാഖ് അസ്സബഈ , ആസിം ഇബ്ൻ ദംറത്ത് ഹൻദല ഇബ്ൻ അബ്ദുല്ല എന്നീ ദുർബലന്മാരുണ്ട് . 

അബൂ ഇസ്ഹാഖ് അസ്സബഈ - മുദല്ലിസ് , ബുദ്ധിഭ്രമം ബാധിച്ചിട്ടുണ്ട്

ആസിം ഇബ്ൻ ദംറത്ത് - ശീഈ , പ്രബലനല്ല

ഹൻദല ഇബ്ൻ അബ്ദുല്ല - ദുർബലൻ

സനദ് പ്രബലമല്ലാത്തത് കൊണ്ട് ഈ ഹദീസ്  പ്രമാണമാക്കാനാകില്ല .

അസറിനു ശേഷം രണ്ട് റക്അത് നമസ്ക്കരിച്ചു എന്ന  ഹദീസുകൾ  യഥാർത്ഥത്തിൽ ദുഹ്‌റിന്റെ ശേഷം നിർവ്വഹിക്കേണ്ട രണ്ട് റക്അത്തുകളാണ്  അവ അപ്പോൾ നമസ്ക്കരിക്കാൻ മറന്നത് മൂലം അസറിന് ശേഷം നമസ്ക്കരിച്ചു എന്നുള്ളൂ .

 

കുറൈബിൽ നിന്ന് നിവേദനം ; വലിയ ഹദീസിലെ ഒരു ഭാഗം ...ഉമ്മു സലമഃ (റ ) പറഞ്ഞു ; അസറിന് ശേഷം നമസ്ക്കരിക്കുന്നത് നബി(സ ) വിരോധിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്നിട്ടും നബി(സ ) അത് നിർവ്വഹിക്കുന്നതും ഞാൻ കണ്ടു . ഒരു അടിമ പെണ്ണിനെ ഇതിനെക്കുറിച്ചു ചോദിക്കാൻ  ഞാൻ നബി(സ )യുടെ അടുക്കൽ പറഞ്ഞയച്ചു .അവൾ അത് പോലെ ചോദിച്ചു . നബി (സ )പറഞ്ഞു ; അബൂ ഉമയ്യയുടെ മകളെ നീ അസറിന് ശേഷമുള്ള നമസ്ക്കാരത്തെ ക്കുറിച്ചു ചോദിക്കുന്നു , യഥാർത്ഥത്തിൽ അബുൽ ഖൈസ് ഗോത്രത്തിൽ നിന്നും കുറെ ആളുകൾ ഇസ്ലാമിലേക്ക് വരാൻ ആഗ്രഹം പിടിച്ചു കടന്നു വന്നു അത് കൊണ്ട് അതിനിടയിൽ ദുഹ്‌റിന് ശേഷമുള്ള രണ്ട് റക്അത് നമസ്ക്കരിക്കാൻ ഞാൻ വിസ്മരിച്ചു . അതാണ് അസറിന് ശേഷം നിർവ്വഹിച്ചത് . (മുസ്‌ലിം 834 )

അസ്‌വദും , മസ്‌റൂകും നിവേദനം ചെയ്യുന്നു ; ആഇശ(റ) പറഞ്ഞതിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു: നബി(സ) എന്റെ കൂടെ ഉണ്ടായിരുന്ന ഒരു ദിവസം പോലും എന്റെ വീട്ടിൽ രണ്ട് റക്അത്ത് നമസ്കരിച്ചിട്ടില്ല, അതായത്.  അസറിന് ശേഷം രണ്ട് റക്അത്ത്. (മുസ്ലിം 835 )

ഈ ഹദീസുകൾ വിരൽ ചൂണ്ടുന്നത് റവാത്തിബുകൾ   മറന്നു പോയാൽ പിന്നീട് നബി [സ ] അവ നിർവഹിച്ചിരുന്നു എന്നാണ് . അല്ലാതെ അസറിന് ശേഷം പ്രത്യേക  സുന്നത്തില്ല. 

മഗ്‌രിബ്

മഗ്‌രിബ് നമസ്ക്കാരത്തിന് മുൻപ് റവാത്തിബ് സുന്നത്തുകളൊന്നുമില്ല ശേഷമാണ് രണ്ട് റക്അത് നിർവ്വഹിക്കേണ്ടത് .എന്നാൽ റവാത്തിബല്ലാത്ത നാഫിൽ (ഐച്ഛികം ) സുന്നത്ത് രണ്ട്‍ റക്അത് മഗ്‌രിബിന് മുൻപ് നിർവഹിക്കാം .

 

അബ്ദുല്ലാഹ് ഇബ്ൻ മുസ്നിയ്യ് (റ )വിൽ നിന്നും നിവേദനം ;നബി [സ ][ പറഞ്ഞു ; മഗ്‌രിബിന് മുൻപ് നമസ്‌കരിക്കുക അങ്ങനെ മൂന്നുവട്ടം പറഞ്ഞു ശേഷം പറഞ്ഞു ; നിങ്ങൾക്കിഷ്ടമുള്ളവർ അത് നിർവ്വഹിക്കട്ടെ

(ബുഖാരി 1183 )

മുഅക്കദായ സുന്നത്തല്ല ഇത് അതിനാലാണ് റസൂൽ [സ ] ഇഷ്ടമുള്ളവർ നമസ്ക്കരിക്കട്ടെ എന്ന് പറഞ്ഞത് . മഗ്‌രിബിന് ശേഷം രണ്ട് റക്അതാണ് നബി [സ ] റവാത്തിബായി നമസ്‌ക്കരിച്ചത്

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ  മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് .(തിർമുദി 433 )

അതേപോലെ മഗ്‌രിബിന് ശേഷം ആറു റക്അത് സുന്നത്തുണ്ട് അത് നിവ്വഹിച്ചാൽ പന്ത്രണ്ട് കൊല്ലം ഇബാദത് എടുത്ത പ്രതിഫലം ലഭിക്കുമെന്ന് ഒരു നിവേദനം നബിയിലേക്ക് ചേർത്തി വരുന്നുണ്ട് അത് തികച്ചും ദുർബലമായ ഹദീസാണ് .

അബൂ ഹുറൈറ നിന്ന് നിവേദനം നബി പറഞ്ഞു ആരെങ്കിലും മഗ്‌രിബ് കഴിഞ്ഞു ആറു റക്അത് നമസ്ക്കരിക്കുകയും അതിന്നിടയിൽ ഒന്നും മിണ്ടാതിരിക്കുകയും ചെയ്‌താൽ പത്രണ്ട് കൊല്ലം ഇബാദത്തെടുത്ത പ്രതിഫലം അവനു ലഭിക്കുന്നതാണ് '(തിർമുദി 435 ,ഇബ്ൻ മാജ 1167 )

قَالَ وَسَمِعْتُ مُحَمَّدَ بْنَ إِسْمَاعِيلَ يَقُولُ عُمَرُ بْنُ عَبْدِ اللَّهِ بْنِ أَبِي خَثْعَمٍ مُنْكَرُ الْحَدِيثِ

ഈ ഹദീസിലെ ഉമർ ഇബ്ൻ അബീ ഹഥ്അം എന്ന റാവി മുൻകാറാണ് എന്ന് ഇമാം ബുഖാരി പറയുന്നു .

(അദ്ദുഅഫാ ഇബ്ൻ ജൗസി )

ഇശാഅ'

ഇശാ നമസ്ക്കാരത്തിന് മുൻപ് റവാത്തിബ് സുന്നത്തില്ല , നമസ്ക്കാര ശേഷം രണ്ട് റക്അത്തുണ്ട് .

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ  മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് ഇശാക്ക് ശേഷം രണ്ട് റക്അത് (തിർമുദി 433 )

ഫജ്ർ

ഫജ്ർ നമസ്‌കാരത്തിന് മുൻപാണ് രണ്ട് റക്അത് സുന്നത്തുള്ളത് ശേഷം സുന്നത്തില്ല

ആയിശ (റ )വിൽ നിന്ന് നിവേദനം ; നബി (സ ) പറഞ്ഞു ; ഫജ്‌റിനു മുൻപുള്ള രണ്ട് റക്അത്തുകളാണ് ഈ ദുനിയാവും അതിലുള്ള സകലതിനേക്കാളും  വിലയുള്ളത് (മുസ്‌ലിം 725 )

റവാത്തിബ് കൂടാതെ നാഫിലായിട്ടുള്ള നമസ്ക്കാരം എല്ലാ ബാങ്കിനും  ഇഖാമത്തിനും ഇടയിലുണ്ട് . ഇത്തരം ഐച്ഛിക നമസ്ക്കാരങ്ങൾ നിർവഹിക്കുക വഴി നമ്മുടെ ഫർദ് നമസ്ക്കാരങ്ങളിലെ കുറവുകൾ പരിഹരിക്കാവുന്നതാണ് .

അബ്ദുല്ലാഹ് ഇബ്ൻ മുഗ്‌ഫൽ (റ )വിൽ നിന്നും നിവേദനം റസൂൽ (സ ) പറഞ്ഞു ; എല്ലാ ബാങ്കിനും ഇഖാ മത്തിനും ഇടയിൽ നമസ്ക്കാരമുണ്ട് (ബുഖാരി 627 )

നാഫിൽ നമസ്‌കാരങ്ങൾ ഫർദ് നമസ്ക്കാര വേളയിൽ മാത്രമല്ല അല്ലാത്ത സന്ദർഭങ്ങളിലുമുണ്ട് . അനസ് (റ )വിൻറെ വലിയുമ്മ നബി(സ )യെ വിരുന്നിന് വീട്ടിലേക്ക് വിളിച്ചപ്പോൾ ഭക്ഷണം കഴിഞ്ഞു നബി(സ )  അവർക്ക് നേതൃത്വത്തിൽ രണ്ട് റക്അത് സുന്നത് നമസ്ക്കരിച്ചിട്ടാണ് പിരിഞ്ഞത് . (മുവത്വ 34 ,ബുഖാരി 380 )

No comments:

Post a Comment