ഇസ്തിഗാസ

 

ഇസ്ലാം മതത്തിൻറെ അടിസ്ഥാന വിശ്വാസം എന്നത് " അല്ലാഹു (ദൈവം)അല്ലാതെ ആരാധനക്ക് അർഹൻ മറ്റാരുമില്ല " എന്നതാണ് . ആരാധനാകർമ്മങ്ങൾ എല്ലാം അല്ലാഹുവോട് മാത്രമാണ് ചെയ്യാൻ പാടുള്ളു അതാണ് അതിൻറെ പൊരുൾ . അവനാണ് ഈ ട്രില്യൺ കണക്കിന് ഗാലക്സികൾ നിറഞ്ഞ വിശ്വത്തെ സൃഷ്ട്ടിച്ചത് . കൃത്യമായ കണക്കുകൾ പ്രകാരം അതിനെ സംവിധാനിച്ചതും , നിയത്രിക്കുന്നതും അവൻ തന്നെ . അവന് നിദ്രയോ , ക്ഷീണമോ ഇല്ല , അവൻ അസാധ്യമായതൊന്നുമില്ല . അവന് സമമായതും ഒന്നുമില്ല . അങ്ങനെയുള്ള സൃഷ്ട്ടാവിനെ മാത്രമാണ് ആരാധിക്കേണ്ടത് സൃഷ്ടികളെ ആരാധിക്കരുത് എന്നതാണ് ഇസ്ലാമിക അടിസ്ഥാന തത്വം . എന്നാൽ അല്ലാഹുവോട് മാത്രമല്ല അവനോടൊപ്പം മരണപ്പെട്ടു പോയ അമ്പിയാ ഔലിയാക്കളോട് സഹായം തേടാം എന്നാണ് മുസ്ലിംകളിലെ വാലിയൊരു സമൂഹം വിശ്വസിക്കുന്നത് . മത പുരോഹിതന്മാരുടെ നേതൃത്വത്തിൽ തന്നെ ഇത്തരം വികല വിശ്വാസം മുസ്ലിംങ്ങളിൽ പഠിപ്പിക്കപ്പെടുന്നു .
"അമ്പിയാക്കളും വലിയ്യുകളും അവർക്ക് അല്ലാഹു നൽകുന്ന കഴിവ്‌കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ മരണാനന്തരം അവരോട് സഹായം തേടുന്നതാണ് ഇസ്തിഗാസ. മുസ്‌ലിം സമൂഹം നിരാക്ഷേപം ചെയ്തുവരുന്ന കർമമാണിത്. മതം പഠിച്ച പണ്ഡിത മഹത്തുക്കൾ മുഴുവനും ഇത് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തത് കാണാം. ഇമാം നവവി(റ)നെ പോലുള്ള പ്രമുഖർ ഇസ്തിഗാസ നടത്തിയതിനാൽ അവർക്ക് ലഭിച്ച ഫലം വിശദീകരിക്കുക കൂടി ചെയ്തു. ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ സൃഷ്ടികളോട് ഇവ്വിധമുള്ള സഹായാർത്ഥന നടത്തുന്നത് ശിർക്കും മഹാപാപവുമായി പ്രചരിപ്പിക്കാനാണ് മതവിരുദ്ധർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതപ്രമാണങ്ങൾ വെട്ടിയും മറച്ചുവച്ചും കള്ളം പറഞ്ഞും പിടിച്ചുനിൽക്കാനാണ് അവരുടെ കുത്സിത ശ്രമം." 
(സുന്നി വോയ്‌സ് JAN- 7, 2019 / അലവി സഖാഫി കൊളത്തൂർ)
എല്ലാ സൃഷ്ട്ടികൾക്കും അല്ലാഹു തന്നെയാണ് കഴിവ് കൊടുത്തിട്ടുള്ളത് മക്കാമുശ്‌രിക്കുകളും അവരുടെ ദൈവങ്ങൾ അല്ലാഹുവിലേക്ക് അടുത്ത ആളുകളാണ് എന്നാണ് വിശ്വസിച്ചിരുന്നത് .അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണ് അവരും ചോദിച്ചത് . അവരുടെ ആ പ്രവർത്തി നബി ഇസ്ലാമികമാണ് എന്ന് പറഞ്ഞിട്ടില്ല മറിച്ച് ശിർക്കാണ്‌ എന്നാണ് പറഞ്ഞത് .
ഓരോ പ്രവാചകന്മാരുടെയും പിൻ മുറക്കാരിൽ കാലാന്തരത്തിൽ സംഭവിച്ച അപചയം മുസ്ലിം സമൂഹത്തിലും സംഭവിച്ചിട്ടുണ്ട് . സ്വാർത്ഥ താൽപര്യങ്ങൾക്കും , പൗരോഹിത്യത്തിനും വേണ്ടി മതത്തിൽ കൈ കടത്തുന്ന വേദത്തിൽ കൈകടത്തുന്ന പുരോഹിതന്മാർ ഇത്തരം വികല വിശ്വാസങ്ങൾക്ക് തെളിവ് കൂടി ഉദ്ധരിച്ചാണ് അനിസ്ലാമികമായ പലതും പ്രചരിപ്പിച് മുന്നോട്ട് പോകുന്നത് . അതിൽ ഒന്ന് ഉമർ (റ )കാലത് ഒരാൾ നബിയോട് സഹായം ചോദിച്ച സംഭവമാണ് .
"വഫാത്തായ നബി(സ്വ)യോട് സ്വഹാബിവര്യനായ ബിലാലുബ്‌നു ഹാരിസ് അൽമുസനി (റ) നടത്തിയ ഇസ്തിഗാസയെ സംബന്ധിച്ചും ഇത്തരത്തിൽ യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെടാറുണ്ട്. സത്യം അംഗീകരിക്കാനുള്ള വിമുഖതയിൽ നിന്നുയിരെടുത്ത കേവല വിമർശനങ്ങളാണ് ഇവയെന്ന് ആർക്കും മനസ്സിലാകും.
അല്ലാമാ ഇബ്‌നു കസീർ വ്യക്തമാക്കുന്നു: ‘മാലിക്(റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഉമർ(റ)വിന്റെ ഭരണകാലത്ത് കഠിനമായ വരൾച്ച ബാധിച്ചു. അന്ന് ഒരാൾ (സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്-റ) നബി(സ്വ)യുടെ ഖബറിനരികിൽവന്നു പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനു മഴ ലഭിക്കാനായി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കുക. നിശ്ചയം അവർ നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി(സ്വ)യെ സ്വപ്നത്തിൽ ദർശിച്ചു. നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കൾ ഉമർ(റ)വിനെ സമീപിച്ച് എന്റെ സലാം പറയുക. അവർക്ക് വെള്ളം നൽകപ്പെടുമെന്നും ഭരണത്തിൽ ശാന്തത വരുത്തണമെന്നും അറിയിക്കുക.’ അദ്ദേഹം ഉടൻ ഉമർ(റ)വിനെ സമീപിക്കുകയും നബി(സ്വ) നിർദേശിച്ച കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇതുകേട്ട ഉമർ(റ) കരയുകയും ജനങ്ങളെ വിളിച്ചുകൂട്ടി മഴയെ തേടുന്ന നിസ്‌കാരം നിർവഹിക്കുകയും ചെയ്തു.’ അദ്ദേഹം തുടരുന്നു: ‘ഇത് സ്വഹീഹായ പരമ്പരയിലൂടെ അംഗീകൃതമായതാകുന്നു’ (അൽബിദായതു വന്നിഹായ 7/74).
(സുന്നി വോയ്‌സ് JAN- 7, 2019 / അലവി സഖാഫി കൊളത്തൂർ)
ഈ പുരോഹിതൻമാർ ഉദ്ധരിക്കുന്ന രേഖകളെ പ്രാമാണികമല്ല എന്ന് പറഞ്ഞ ആളുകളെ എതിർത്തുകൊണ്ടാണ് ഇദ്ദേഹം തെളിവുകൾ നിരത്തുന്നത് . മാത്രവുമല്ല ഈ രേഖകൾ പ്രാമാണികമാണ് എന്ന് ചില പണ്ഡിതൻമാരുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ചു സമർത്ഥിക്കുകയും ചെയ്യുന്നു .
"സംക്ഷിപ്തമായും അല്ലാതെയും ഈ സംഭവം ധാരാളം ഇമാമുമാർ ഉദ്ധരിച്ചിട്ടുണ്ട്. മുസ്വന്നഫു ഇബ്‌നു അബീ ശയ്ബ 7/482, ഇമാം ബൈഹഖി; ദലാഇലുന്നുബുവ്വ 7/47, ഹാഫിള് ഇബ്‌നു കസീർ; അൽ ബിദായതു വന്നിഹായ 7/92, ശൈഖ് അലാഉദ്ദീനുൽ ഹിന്ദി; കൻസുൽ ഉമ്മാൽ 8/431, ഇമാം ബുഖാരി; താരീഖുൽ കബീർ 7/304, അല്ലാമാ അബൂജഅ്ഫർ ജരീറുത്വബ്‌രി; താരീഖുൽ ഉമമി വൽ മുലൂക് 4/224, ഹാഫിള് ഇബ്‌നുൽ അസ്വീർ; അൽ കാമിലു ഫീതാരീഖ് 2/556, ഹാഫിള് ഇബ്‌നു ഹജർ; ഫത്ഹുൽ ബാരി 2/495, അൽ ഇസ്വാബ 3/484, ഇബ്‌നു അബ്ദിൽ ബർറ്; ഇസ്തീആബ് 2/464, ഇമാം തഖ്‌യുദ്ദീനു സ്വുബുകി; ശിഫാഉസ്സഖാം 174, അഹ്മദുബ്‌നു മുഹമ്മദുൽ ഖസ്ത്വല്ലാനി; അൽ മവാഹിബുല്ലദുന്നിയ്യ 8/77 എന്നിവ അവയിൽ ചിലതാണ്.ഈ സംഭവത്തിന്റെ പരമ്പര സ്വഹീഹാണെന്ന് ഹാഫിള് ഇബ്‌നു ഹജർ(റ) ഫത്ഹുൽ ബാരി 2/575-ലും ഹാഫിള് ഇബ്‌നു കസീർ അൽബിദായതു വന്നിഹായ 7/91-ലും മുസ്‌നദുൽ ഫാറൂഖ് 1/331-ലും രേഖപ്പെടുത്തിയിട്ടുണ്ട്."
(സുന്നി വോയ്‌സ് JAN- 7, 2019 / അലവി സഖാഫി കൊളത്തൂർ)
ഇവിടെ ഈ പുരോഹിതൻ ചെയ്യുന്നത് ഈ സംഭവം ഉദ്ധരിക്കപ്പെട്ട ചില ഗ്രന്ഥങ്ങളുടെ പേര് നിരത്തി ഇതിന് ആധികാരികതയുണ്ടെന്ന് സമർത്ഥിക്കാനുള്ള ശ്രമമാണ് നടത്തുന്നത് . മേൽ പറഞ്ഞ പണ്ഡിതന്മാർ ഈ പ്രവർത്തിയെ അംഗീകരിക്കുന്നു എന്ന് വരുത്തി തീർക്കാനാണ് ശ്രമം .

ഇമാം ഇബ്ൻ ഹജർ പറയുന്നു ; രണ്ടാം നൂറ്റാണ്ട് മുതൽ ഹദീസ് പണ്ഡിതന്മാർ അവരുടെ ഹദീസ് ഉദ്ധരിക്കുമ്പോൾ കൂടെ സനദും ഉദ്ധരിക്കും അതിലൂടെ അതിനെ കുറിച്ച് തങ്ങളുടെ മേലുള്ള ഉത്തരവാദിത്വം ഒഴിഞ്ഞു എന്നും അതിനെ കുറിച്ച് തങ്ങളോട് (അല്ലാഹുവിൻറെ അടുക്കൽ ) ചോദ്യം ഉണ്ടാകില്ല എന്നുമവർ വിശ്വസിച്ചു. (ലിസാനുൽ മീസാൻ 3 / 75 )
ഇമാം സഖാവിയും ഇതേ ആശയം പറയുന്നു (ഫത്ഹുൽ മുഗീസ് ശറഹ് അൽഫിയ്യത് അൽ ഹദീഥ് 1 / 254 )
അഥവ ഇമാമീങ്ങളുടെ പേരിലേക്ക് ഇതെല്ലം വെച്ചു കൊടുത് ഒഴിഞ്ഞു മാറാൻ പറ്റില്ല എന്നർത്ഥം . ഹദീസ് ഗ്രന്ഥങ്ങളിൽ എന്ത് സംഭവം ഉദ്ധരിച്ചാലും അത് ആരെല്ലാം പറഞ്ഞതാണ് എന്ന പരമ്പര കൊടുക്കുന്നതിലൂടെ ആ സംഭവത്തിൻറെ സ്വീകരിക്കണോ വേണ്ടയോ എന്ന ഉത്തരവാദിത്വം പിൻഗാമികളായ ആളുകൾക്ക് വിടുകയാണ് മുഹദ്ദിസുകൾ ചെയ്തിട്ടുള്ളത് . ആ പരമ്പരയിലെ ആളുകളുടെ ആധികാരിത അടിസ്ഥാനപ്പെടുത്തി അവർ പറഞ്ഞ സംഗതി സ്വീകരിക്കാനും മാറ്റിവെക്കാനുമുള്ള അവകാശം പിൻഗാമികളായ സമൂഹത്തിലേക്ക് വിട്ടിരിക്കുന്നു എന്ന് ചുരുക്കം .
കൂടാതെ ദുർബല ഹദീസുകൾ ഹദീസ് ഗ്രന്ഥങ്ങളിൽ വരാനുള്ള കാരണമായി ഇമാം നവവി ഒന്നിലധികം മറ്റ് കാരണങ്ങളും പറഞ്ഞിട്ടുണ്ട് . അഥവ ദുർബല ഹദീസുകൾ ഹലാൽ ഹറാമും , അഖീദക്കും തെളിവായി ഉപയോഗിക്കാൻ പറ്റില്ല മറിച്ച് സാക്ഷിയായും , മഹത്വങ്ങൾ പറയാനും , റാവികളിൽ നിന്ന് വന്നിട്ടുള്ള ഹദീസുകൾ ഏതെല്ലാമാണെന്ന് തിരിച്ചറിയാനുമാണ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നത് എന്നാണ് ഇമാം നവവി വിശദീകരിക്കുന്നത് .
ഇസ്തിഗാസക്ക് തെളിവായി ഉദ്ധരിച്ച പ്രസ്തുത സംഭവത്തിൻറെ പരമ്പര പരിശോധിച്ചാൽ തീരാവുന്നതേയുള്ളു അതിൻറെ ആധികാരികത .
ഇബ്ൻ അബീ ശൈബയും , ബൈഹഖിയും , ഇബ്ൻ അസാകിറും ,ഇബ്ൻ കസീറുമെല്ലാം ഇത് ഉദ്ധരിക്കുന്നത് 
أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار " 
അബൂ മുആവിയ അൻ അഅͧമശ് അൻ അബൂ സാലിഹ് അൻ മാലിക്ദ്ദർ " എന്ന സനദിലൂടെയാണ് .
ഒന്നാമത് ഈ രിവായത്ത് മുദല്ലസ്സാണ് . കാരണം عن الأعمش ، عن أبي صالح അൻ അഅമശ് അൻ അബൂ സാലിഹ് എന്നാണ് രിവായ .
അഅ മശ് മുദല്ലിസാണ് അതും തദ്‌ലീസു തസ് വിയയിൽ പെട്ടത് .
وقال الذهبي
وهو يدلس، وربما دلس عن ضعيف،
قال ابن المبارك: «إنما أفسد حديث أهل الكوفة أبو إسحاق والأعمش لكم
وقال أحمد بن حنبل ففي حديث الأعمش اضطراب كثير
وقال ابن المديني: «الأعمش كان كثير الوهم في أحاديث هؤلاء الضعفاء
[ميزان الاعتدال 2/208-209]

ഇദ്ധേഹം മുദല്ലിസാണ് , ദുർബലന്മാരിൽ നിന്നും ഹദീസ് ഉദ്ധരിക്കാറുണ്ട് . ഇബ്ൻ മുബാറക് [റ ] പറഞ്ഞു : കൂഫകരായ അബൂ ഇസഹാക്കും , അഅˇമശു മാണ് ഹദീസ് നശിപ്പിച്ചത് .
ഇമാം അഹമ്മദ് പറഞ്ഞു : അഅˇമശിന്റെ ഹദീസുകളിൽ ധാരാളം വൈരുധ്യങ്ങൾ [ഇൾതിറാബ് ] ഉണ്ട് . ഇമാം ഇബ്ൻ മദീനി [റ ] പറഞ്ഞു : അഅˇമശ് ദുർബലന്മാരിൽ നിന്നും ഉദ്ധരികുന്നതുമൂലം ഹദീസുകളിൽ ധാരാളം ധാരണ പിശകുകൾ [വഹ് മ് ]ഉണ്ടാവാറുണ്ട്
[മീസാൻ ദഹബി 2/208-209]
ഇബ്ൻ ഹജർ [റ ]പറയുന്നു;
سليمان بن مهران الأعمش محدث الكوفة وقارؤها وكان يدلس وصفه بذلك الكرابيسي والنسائي والدارقطني وغيرهم
" അൽ അഅ മശ് കൂഫക്കാരനായ പണ്ഡിതനാണ് .ഇദ്ധേഹം മുദല്ലിസാണ് എന്ന് ഇമാം നസായിയും ദാറു ഖുത്നിയും പറഞ്ഞിരിക്കുന്നു " [തബക്കാതുൽ മുദല്ലിസീൻ 1/33]
قال ابن عبد البر: قالوا لا نقبل تدليس الأعمش
ഇമാം ഇബ്ൻ അബ്ദിൽ ബറ്ർ പറയുന്നു ; മുഹദ്ദിസുകൾ അഅ മശിന്റെ തദ്‌ലീസ് സ്വീകാരിച്ചിരുന്നില്ല .
قال يحيى بن معين: لم يسمع الأعمش هذا الحديث من أبي صالح
ഇമാം യഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു : അഅമശ് അബൂ സ്വാലിഹിൽ നിന്നും ഹദീസ് കേട്ടിട്ടില്ല .
[ ജാമിഉ അൽ തഅͧഅ സീലു ലിൽഅലായി 189 ]
عَنْ الْأَعْمَش عَنْ أَبِي صَالِح , وَالْأَعْمَش مُدَلِّسٌ وَالْمُدَلِّسُ إِذَا قَالَ : ( عَنْ ) لَا يُحْتَجُّ بِهِ
മിഹ്‌റാൻറെ അബു സാലിഹിൽ നിന്നുള്ള തദ്‌ലീസ് സ്വീകാര്യമല്ല എന്ന് ശറഹിൽ നവവി [ റ ] തന്നെ പറയുന്നു .[ശറഹ് മുസ്ലിം 1/109]
അപ്പോൾ താൻ കേൾക്കാത്ത കാര്യം അബുസാലിഹിൽ നിന്നും കേട്ടു എന്നു തദ്‌ലീസ് ചെയ്‌തുകൊണ്ടാണ് അഅ മശ് ഈ കഥ ഉദ്ധരിക്കുന്നത് . അതിനാൽ തന്നെ ഇത് അസ്വീകാര്യമാണ് .
രണ്ടാമത് ഈ മാലിക്ദ്ദർ ഉമർ [റ ] വിന്റെ ഖജനാവ് സൂക്ഷിപ്പുകാരനാണെന്നു ഹിജ്റ 446 ൽ മരണപ്പെട്ട അബൂ യഅ ലാ ഹിലാലി , അൽ ഇർഷാദിൽ പറഞ്ഞിട്ടുണ്ടെങ്കിലും മുഹദ്ദിസുകൾ അദ്ദേഹം മജ്‌ഹുലുൽ ഹാലിൽപെട്ട ആളായിട്ടാണ് എണ്ണിയത് .
وأخرج له المنذري حديثـًا في الترغيب والترهيب 2/ 29 ومثله قال الهيثمي في مجمع الزوائد 3/ 125 " ومالك الدار لا أعرفه '

ഇമാം മുൻദിരി തർഗീബിലും ഇമാം ഹൈസമി മജ്‌മൂ സവാഇദിലും പറയുന്നു : മാലിക്ദ്ദർ അറിയപ്പെടാത്ത [മജ് ഹൂൽ ]ആളാണ് .
ഇമാം ബുഖാരി താരീഖിലും , ഇബ്ൻ അബീ ഹാതിം ജർഹ് വ തഅദീലിലും മാലിക്ദദർറിനെ കുറിച്ചു ജർഹുംതഅദീലും കൊടുക്കാതെ മൗനം പാലിക്കുന്നു . അതിനാൽ അവർക്ക് അറിയാത്ത നിവേദകൻ മജ്‌ഹുൽ ആണെന്ന് ഇബ്ൻ ഖത്താൻ പറയുന്നു
ذكر هذا الخلاف فيه البخاري، ولم يعرف هو ولا ابن أبي حاتم من حاله بشيء فهي عندهما مجهولة"
الوهم والإيهام لابن القطان 3/ 390:
അപ്പോൾ ഈ മാലിക് ദ്ദർ ആരാണെന്നു മുഹദ്ദിസുകൾക്കിടയിൽ ഭിന്ന അഭിപ്രായമുണ്ടെന്നു വ്യക്തം . അങ്ങനെ മജ്‌ഹുൽ ആയ നിവേദകാനുള്ളതിനാൽ ഈ കഥ രണ്ടാമതും അസ്വീകാര്യമാണ് .
മൂന്നാമത് ഇതിന്റെ സനദ് മുറിഞ്ഞിട്ടുണ്ട് ഇത് മുൻകതിആണ്
.ذكوان أبو صالح السمان معروف قال أبو زرعة لم يلق أبا ذر وهو عن أبي بكر وعن عمر وعن علي رضي الله عنهم مرسل
ധക്വാൻ അഥവാ അബു സാലിഹ് സമാൻ , അബു സുർ അത് പറഞ്ഞു : ഇദ്ദേഹം മാലിക് ദർറിൽ നിന്നും ഒന്നും കേട്ടിട്ടില്ല .അബുബക്കർ [റ ] , ഉമർ [റ ] , അലി [റ ] എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകൾ മുർസലുകളുമാണ് .[ ജർഹ് വ തഅദീൽ അൽ അലാഈ 173 ]
നാലാമത് നബിയുടെ [സ] ഖബറിൽ വന്നു പറഞ്ഞ വ്യക്തി ആരാണെന്നു ഹദീസിൽ വ്യക്തമാക്കുന്നില്ല . അപ്പോൾ അയാളും മാജ്ഹുൽ ആണ് എന്നാൽ തൽപര കക്ഷികൾ ഉന്നയിക്കാറുള്ള പ്രധാന വാദം ഇമാം ഇബ്ൻ ഹജർ ഫത് ഹുൽബാരിയിൽ ആ ആള് ബിലാൽ ഇബ്ൻ ഹാരിസ് എന്ന സ്വഹാബിയാണെന്നാണ് . പക്ഷെ അത് ഇബ്ൻ ഹജർ ഉദ്ധരിക്കുന്നത് അൽ ഫത്തൂഹ് എന്ന ഗ്രന്ഥത്തിൽ നിന്നും സൈഫിൽ നിന്നുമാണ് .
روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة
വളരെ ദുർബലനും അസ്വീകാര്യനുമായ ആളാണ് ഈ സൈഫ് .
وقال ابن معين : (( ضعيف الحديث )) ، وقال أبو حاتم : (( متروك يشبه حديثه حديث الواقدي ))[ الجرح والتعديل ص 268 / 2 ]
ഇമാം ഇബ്ൻ മുഈൻ പറഞ്ഞു : ഇയാൾ ദുർബല ഹദീസിന്റെ ആളാണ്
അബൂ ഹാതിം പറഞ്ഞു : തള്ളപ്പെടേണ്ടവനാണ്
[ ജർഹ് വ തഅദീൽ 2/ 268
وقال النسائي : (( ضعيف ))[ الضعفاء والمتروكين ص 50 ]
ഇമാം നാസായി പറഞ്ഞു : ഇയാൾ ബലഹീനനാണ്
[ അദ്ദുഹഫാ 50
وقال النسائي : (( ضعيف ))[ الضعفاء والمتروكين ص 50 ]

ഇമാം നാസായി പറഞ്ഞു : ഇയാൾ ബലഹീനനാണ്
وقال أَبُو داود : ليس بشيء . وقال النسائي ، والدارقطني : ضعيف .
وقال أَبُو حاتم بْن حبان : يروي الموضوعات عَنِ الإثبات
ഇമാം അബൂദാവൂദ് പറഞ്ഞു : ഇയാൾ ബലഹീനനാണ് ,ദാറുഖുത്നി പറഞ്ഞു : ഇയാൾ ബലഹീനനാണ്
ഇബ്ൻ ഹിബ്ബാൻ പറഞ്ഞു : തെളിവിനു വേണ്ടി കളവു പറയുമെന്ന്
[ തഹ്ദീബ് മിസ്സി ]
അപ്പോൾ അസ്വീകാര്യനായ സൈഫ് പറയുന്നത് സ്വീകരിക്കൽ അനുവദനീയമല്ല . സ്വയമേ ഒരു നിലവാരവുമില്ലാത്ത ഒരാൾ പറയുന്നത് സ്വീകരിച്ചു മറ്റൊരു സംഗതി അംഗീകരികാവതല്ലല്ലോ .
ചുരുക്കി പറഞ്ഞാൽ അതീവ ദുർബലമായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവമാണിത് . ഇത് പ്രമാണമായി സ്വീകരിച്ചു ഹലാലും ഹറാമുമൊ , വിശ്വാസ കാര്യങ്ങളോ ,അടിസ്ഥാന തത്വങ്ങളോ രൂപീകരിക്കാൻ ഒരു നിലക്കും അനുവദനീയമല്ല .

മാസപ്പിറവി

 

ഇസ്ലാമിക മാസപിറവിക്ക് നിദാനം മാസാന്ത്യത്തിൽ സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ തെളിയുന്ന ബാല ചന്ദ്രൻറെ ദർശനത്തെ അടിസ്ഥാനമാക്കിയാണ് . അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ പിറവിയെടുക്കുന്ന സമയം മുതലോ , സൂര്യാസ്തമയത്തിനു ശേഷം അസ്തമിക്കുന്ന അദൃശ്യമായ ചന്ദ്രനെ അടിസ്ഥാനമാക്കിയോ അല്ല അത് കണക്കാക്കുന്നത് .

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം , നബി (സ ) പറഞ്ഞു ; "നിങ്ങൾ ഹിലാൽ കാണാതെ നോമ്പ് എടുക്കരുത് നിങ്ങൾ ഹിലാൽ കാണാതെ നോമ്പ് അവസാനിപ്പിക്കരുത് . ഇനി കാലാവസ്ഥ മേഘാവൃതമായാൽ എണ്ണം പൂർത്തിയാക്കുക " (മുസ്ലിം 1080 , മുവത്വ 50)

റബീ'ഉ (റ ) നിന്ന് നിവേദനം ; നബി [സ ] പറഞ്ഞു ; നിങ്ങൾ ഹിലാൽ കണ്ടാൽ നോമ്പ് തുടങ്ങുക ഹിലാൽ കണ്ടാൽ അവസാനിപ്പിക്കുക .മേഘം കൊണ്ട് കാണാൻ അസാധ്യമായാൽ ശഅബാൻ മുപ്പത് ദിവസം പൂർത്തിയാക്കുക .റമദാസനിലും ഇത്പോലെ കണ്ടില്ലെങ്കിൽ റമദാൻ മുപ്പത് പൂർത്തിയാക്കുക "

(നസാഈ 2128 )

ഹുദൈഫ (റ ) നിന്ന് ; നബി (സ ) പറഞ്ഞു : നിങ്ങൾ ചന്ദ്രക്കല കാണുന്നതുവരെ അല്ലെങ്കിൽ ദിവസങ്ങളുടെ എണ്ണം പൂർത്തിയാക്കുന്നത് വരെ മാസത്തെ മുൻകൂട്ടി കാണരുത്. എന്നിട്ട് ഹിലാൽ  കാണുന്നത് വരെ നോമ്പെടുക്കുക, അല്ലെങ്കിൽ ദിവസങ്ങളുടെ എണ്ണം പൂർത്തിയാക്കുക" (നസാഈ 2126 )

അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വളരെ വ്യക്തമാണ് കാര്യങ്ങൾ . ദൃശ്യമായ ഹിലാലിനെ നോക്കിയാണ് മാസപ്പിറവി തീരുമാനിക്കേണ്ടത് . ഹിലാലിനെ  ഇരുട്ട് മൂലമോ , മേഘം മൂലമോ  കണ്ടില്ലെങ്കിൽ മാസം മുപ്പത് ദിവസം പൂർത്തിയാക്കണം . കാണാൻ സാധിക്കുന്നില്ല എങ്കിലും സൂര്യാസ്തമയ ശേഷമാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്ന് കണക്കാക്കി മാസം ആരംഭിക്കാൻ പാടില്ല . ഇവിടെ ചിലർക്ക് സംഭവിച്ച അബദ്ധം എന്തെന്നാൽ സൂര്യാസ്തമയത്തിനു ശേഷം മിനുട്ടുകൾ കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്നത് കൊണ്ട് അവർ മനസ്സിലാക്കിയത്  അന്തരീക്ഷത്തിന്റെ പ്രശ്നം മൂലം ഹിലാൽ മറഞ്ഞതാണ് നമുക്ക് കാണാൻ സാധിക്കുന്നില്ല എന്നുള്ളൂ എന്നാണ് . അത് കൊണ്ട് കണക്ക് പ്രകാരം ചന്ദ്രൻ ചക്രവാളത്തിലുണ്ട് അത് മാസം മാറിയതാണ് എന്നവർ വാദിക്കുന്നു . ഇവിടെ അവർ റസൂൽ (സ ) ചര്യയിൽ നിന്നും തെറ്റുന്നു . അന്തരീക്ഷത്തിന്റെ പ്രശ്നം മൂലം ഹിലാൽ മറഞ്ഞാൽ മാസപ്പിറവിയായി കണക്കാക്കാനല്ല നബി (സ ) പഠിപ്പിച്ചത് .

     സൂര്യാസ്തമയ ശേഷം 16 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്നാൽ ചക്രവാളത്തിൽ ഹിലാൽ 16 മിനുട്ട് ഉണ്ടെന്നല്ല അർത്ഥമാക്കുന്നത് . സൂര്യാസ്തമയ ശേഷം ചന്ദ്രൻ 16 മിനുട്ട് ചക്രവാളത്തിന് മുകളിലുണ്ടെന്ന് മാത്രമാണ് അത് അർത്ഥമാക്കുന്നത്. അത് ഹിലാലായി ദൃശ്യമാകണമെങ്കിൽ സൂര്യനും ചന്ദ്രനും തമ്മിലുണ്ടാകുന്ന കോണകലത്തിൻറെ അളവനുസരിച്ചാണ്. അത് സാധ്യമാകണമെങ്കിൽ കൺജംഗ്ഷൻ കഴിഞ്ഞു പതിനഞ്ച് മണിക്കൂറെങ്കിലും കഴിയണം .

ഇന്നത്തെ ഗോള ശാസ്ത്ര കണക്കുകൾ ഖണ്ഡിതമാണെന്ന് വിശ്വസിക്കുന്നവർ ഈ വിഷയത്തിൽ വന്ന ചോദ്യത്തിന് ഗോളശാസ്ത്രജ്ഞനായ Dr .ഖാലിദ് ഷൗക്കത് നൽകുന്ന മറുപടി കാണുക ;

ചോദ്യം ; റിയാദിൽ ഡിസംബർ 19 , 1998 നു സൂര്യൻ അസ്തമിച്ചു 37 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എങ്കിൽ എന്തുകൊണ്ടാണ് ചന്ദ്രനെ കാണാൻ സാധിക്കില്ല എന്ന് നിങ്ങൾ പറയുന്നത് ?

ഉത്തരം ; സൂര്യാസ്തമയം കഴിഞ്ഞു 37 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എങ്കിൽ അതിനർത്ഥം 37 മിനുട്ട് ചന്ദ്രനെ കാണാം എന്നല്ല . ഇതിന്റെ ആകെ അർഥം ചന്ദ്രൻ 37 മിനുട്ട് ചക്രവാളത്തിനു മുകളിലുണ്ടാകുമെന്നാണ്. അത് സൂര്യനിൽ നിന്ന് 10  ഡിഗ്രി യിലൊ  7  ഡിഗ്രിയിലൊ താഴെയാണെങ്കിൽ കാണുക സാധ്യമല്ല .അതിൻറെ കാഴ്ച്ച സൂര്യനിൽ നിന്നുള്ള കൊണാളവ് കണക്കിനാണ് . കേവലം  ചക്രവാളത്തിൽ ചന്ദ്രൻ ഉണ്ടെന്നുള്ളത് കൊണ്ട് അതിനെ കാണാൻ സാധ്യമാകുമെന്ന് അർത്ഥമാകുന്നില്ല .

(www.moonsighting.com)

അതേപോലെ ഹിലാലിൻറെ വലുപ്പം ചൂണ്ടിക്കാണിച്ച് മാസം കണ്ടത് തെറ്റിപ്പോയി എന്ന് ചിലർ ആളുകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട് . അതിന് ആധുനിക ഗോള ശാസ്ത്രം എന്ത് മറുപടി പറയുന്നു എന്ന് നോക്കുക ;

ചന്ദ്രൻ വലുതാണെങ്കിൽ അത് രണ്ടാം ദിവസ ചന്ദ്രനാണോ ? എന്ന ചോദ്യത്തിന് ഗോളശാസ്ത്രജ്ഞനായ Dr .ഖാലിദ് ഷൗക്കത് നൽകുന്ന മറുപടി കാണുക ;

അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ പിറവിയെടുക്കുന്നത് (കൺജംഗ്ഷൻ ) സൂര്യോദയത്തിന്  15 മണിക്കൂർ മുൻപാണെങ്കിൽ അന്ന് സൂര്യാസ്തമയത്തിൽ ഹിലാൽ ദൃശ്യമാകില്ല . അടുത്ത ദിവസമാണ് അത് ദൃശ്യമാകുക അത് കൊണ്ട് തന്നെ പ്രാദേശികമായി അതിൻറെ വലുപ്പത്തിൽ വ്യത്യാസം കാണും . കാരണം അപ്പോഴേക്കും കൺജംഗ്ഷൻ കഴിഞ്ഞു  39 മണിക്കൂർ കഴിഞ്ഞിരിക്കും . പക്ഷെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ അതിനെ രണ്ടാം ദിവസത്തെ ചന്ദ്രൻ എന്ന് പറയുന്നത് അബദ്ധമാണ് . വിശ്വാസികളെ സംബന്ധിച്ച് റസൂൽ (സ ) പറയുന്നതിനെയാണ് മുൻഗണന നൽകേണ്ടത് .

(www.moonsighting.com)

യഥാർത്ഥത്തിൽ ശാസ്ത്രത്തിന്റെ ആളുകളാണ് എന്നും , കണക്ക് ഖണ്ഡിതമാണ് എന്നും പറയുന്ന മിക്കവർക്കും ശരിയായ ശാസ്ത്ര ബോധമോ പരിജ്ഞാനമോ ഇല്ലാ എന്നതാണ് വസ്താവം . ഇസ്ലാമിക പ്രമാണങ്ങളിൽ വളരെ വ്യക്തമായി ഹിലാലിന്റെ വലുപ്പത്തെ പരാമർശിച്ചിട്ടുണ്ട് . 

അബൂ ബഖൈത്തിർ നിന്ന് നിവേദനം ;ഞങൾ ഉംറ നിർവ്വഹിക്കാൻ പോയപ്പോൾ നഖ്‍ല താഴ്‌വരയിൽ തമ്പടിക്കുകയൂം ഹിലാൽ ദർശിക്കാൻ പരിശ്രമിക്കുകയും  ചെയ്‌തു . കൂട്ടത്തിലെ ചിലർ ഹിലാലിന്റെ വലുപ്പം നോക്കി ഇത് മൂന്ന് ദിവസം പഴകിയ ഹിലാലാണ് എന്നുപറഞ്ഞു ,ചിലർ പറഞ്ഞു ഇത് രണ്ട് ദിവസത്തെ പഴക്കമേയുള്ളൂ എന്നും പറഞ്ഞു . അങ്ങനെ ഞങൾ ഇബ്ൻ അബ്ബാസ് (റ )വിനെ കണ്ടു അദേഹത്തോട് ഹിലാൽ ദർശിച്ച വിവരം പറഞ്ഞു , മൂന്നാം ദിവസത്തെ ഹിലാലാണ് രണ്ടാം ദിവസത്തെ ഹിലാലാണ് എന്നിങ്ങനെ ആളുകൾ പറഞ്ഞതും അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം ചോദിച്ചു ; ഏത് രാത്രിയാണ് നിങ്ങൾ ഹിലാൽ കണ്ടത് ? ഏത് രാത്രിയാണ് ഞങ്ങളത് കണ്ടതെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ; നബി (സ ) പറഞ്ഞിട്ടുണ്ട് "തീർച്ചയായും അല്ലാഹു അത് കാണുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു അതിനാൽ നിങ്ങൾ അത് കണ്ട രാത്രി മുതൽ മാസം കണക്കാക്കണം " (മുസ്ലിം 1088 )

 

ഇമാം മുസ്ലിം ഈ ഹദീസ്‌ കൊടുക്കുന്ന അധ്യായത്തിന്റെ പേര് നോക്കുക ;

"ചന്ദ്രക്കല വലുതോ ചെറുതോ എന്നത് പ്രശ്നമല്ല, അത്യുന്നതനായ അല്ലാഹു  അത് ആളുകൾക്ക് കാണാൻ കഴിയുന്നത്ര നേരം പ്രത്യക്ഷപ്പെടാൻ കാരണമാക്കുന്നു, ഇനി മേഘാവൃതമാണെങ്കിൽ മുപ്പത് ദിവസം പൂർത്തിയാക്കണം."

ഇമാം മുസ്ലിം പേര് നൽകിയത് നോക്കിയാൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ വിധി മനസ്സിലാക്കാം . ഹിലാലിന്റെ വലുപ്പ ചെറുപ്പം മാസപ്പിറവിയെ ബാധിക്കുന്നില്ല. മാത്രവുമല്ല ഹിലാൽ ദർശിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടായാൽ അത് ഉണ്ടെന്ന് കണക്കാക്കി മാസം മാറി എന്ന് മനസ്സിലാക്കുകയല്ല അവർ ചെയ്‌തത്‌ .നബിയുടെ കൽപ്പന പ്രകാരം 30 തികക്കുകയാണ്  ചെയ്തത് . കാണാൻ കഴിയാത്ത ഹിലാലിനെ അവർ മാസപ്പിറവിക്ക് അടിസ്ഥാനമാക്കിയിട്ടില്ല . മേഘം കൊണ്ടോ , ഇരുട്ട് കൊണ്ടോ ഹിലാൽ മറഞ്ഞാൽ അതിൻറെ സാന്നിധ്യമുണ്ടെന്ന് കണക്കാക്കി മാസം മാറൽ അനുവദനീയമല്ല കാരണം ഈ കാരണത്തിന് പ്രധിവിധി മതത്തിൽ അല്ലാഹു  നല്കികഴിഞ്ഞിട്ടുണ്ട് , അത് മുപ്പത് പൂർത്തിയാക്കുക എന്നാണ് .

  സൂര്യാസ്തമയ ശേഷം രാത്രിയാണ് സലഫുകൾ  മാസപ്പിറ നോക്കാൻ പോയത് എന്ന് ഈ ഹദീസിൽ വ്യക്തമാണ് , അതോടെ പകൽ മാസപ്പിറവി നോക്കുന്ന ഹിജ്രി കമ്മറ്റിക്കാരുടെ അനിസ്ലാമിക വാദവും പൊളിഞ്ഞു .

ഇസ്ലാമിക മാസ ആരംഭത്തിന്റെ അടിത്തറ ഹിലാലാണ് . അത് ദൃശ്യമാകുന്നത് അനുസരിച്ചാണ് മാസമാറ്റം സംഭവിക്കുന്നത് . ഇത് കാണുക എന്നത് ഏറ്റവും ലളിതമായ ഒരു കാര്യമാണ് . ഈ  ഹിലാൽ എന്ന്, എപ്പോൾ ,എത്ര നേരം  കാണാൻപറ്റുമെന്ന സാധ്യതകൾ   ആധുനിക ഗോള ശാസ്ത്ര സംവിധാനങ്ങൾ  ഉപയോഗപ്പെടുത്തി കണ്ടെത്താൻ സാധിക്കുമോ എന്നതിലാണ് നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് . ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് ഇസ്ലാം എതിരല്ല പക്ഷെ അത് ഹിലാൽ രൂപപ്പെടുന്നത് കണ്ടെത്താനാണ് ഉപയോഗിക്കേണ്ടത് . കലണ്ടർ നിർമ്മിക്കാൻ വേണ്ടി പുറപ്പെട്ട ഒരു വിഭാഗം ഇസ്ലാമിക അടിത്തറയിൽ നിന്ന് തെറ്റി അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ അടിത്തറയാക്കി മാസം കാണുന്നതിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . അതെല്ലാം കൃത്യമായ വഴികേടാണ് .

 

 

പള്ളിയിൽ ഇടത് കൈ ഊന്നി ഇരിക്കൽ

 

ഇടത് കൈ ഊന്നി പള്ളികളിൽ ഇരിക്കരുത് എന്ന് വിരോധിക്കുന്ന ഒരു ഹദീസ് ശരീദ് ഇബ്ൻ സുവൈദ്  (റ )വിൽ നിന്ന് ഇമാം അഹമ്മദും, ഇമാം അബൂദാവൂദും മറ്റുള്ളവരും ഉദ്ധരിച്ചിട്ടുണ്ട് . അത് ശപിക്കപ്പെട്ടവരുടെ ഇരുത്തമാണെന്നാണ് കാരണം പറയുന്നത് .

ശരീദ് ബ്നു സുവൈദ് (റ )പറയുന്നു: ഞാൻ ഒരിക്കൽ എന്റെ ഇടതു കൈപ്പത്തി പരത്തിവെച്ച് ഇടതു കയ്യിൽ ഊന്നിക്കൊണ്ട് ഇരിക്കുമ്പോൾ നബി(സ )  എന്റെ നേരെ വന്നു. അപ്പോൾ നബി(സ )പറഞ്ഞു: ‘നിങ്ങൾ അല്ലാഹു കോപിച്ചവരുടെ രീതിയിലാണോ ഇരിക്കുന്നത്?’

 (അബൂദാവൂദ്  4848, അഹമ്മദ് 18960 , ബൈഹഖി 3/ 236 , ഹാകിം 5/ 382 , ത്വബ്റാനി 7/ 316 )

ഈ ഹദീസിന്റെ പരമ്പരയെല്ലാം  ابن جريج ، عن إبراهيم بن ميسرة ، عن عمرو بن الشريد ، عن أبيه عن എന്നാണ് വന്നിട്ടുള്ളത് .

ഇബ്ൻ ജുറൈജ് എല്ലാ തരീഖിലുമുണ്ട്  അദ്ദേഹം പ്രബലനല്ല .

 

അബ്ദുൽ മാലിക്ക് ഇബ്ൻ അബ്ദിൽ അസീസ് ഇബ്ൻ ജുറൈജ് എന്നാണ് പൂർണ്ണ നാമം . അദ്ദേഹം മുദല്ലിസാണ് .

قال الدارقطني: تجنب تدليس ابن جريج، فإنه قبيح التدليس

ഇമാം ദാറുഖുത്നി പറഞ്ഞു ; ഇബ്ൻ ജുറൈജിന്റെ തദ്‌ലീസ് റിപ്പോർട്ട് ഒഴിവാക്കേണ്ടതാണ് ,അത് മോശം തദ്‌ലീസാണ്

قال إسماعيل بن داود المخراقي، عن مالك: كان ابن جريج حاطب ليل

ഇമാം മാലിക്ക് പറഞ്ഞു ; (ഹാതിബ് ലൈൽ) പരിശോധനകൂടാതെ ഹദീസ് സ്വീകരിക്കുന്ന വ്യക്തിയാണ്

 (തഹ്ദീബ് 2/ 616 )

മുദല്ലിസ്സായ നിവേദകൻ തദ്‌ലീസോടെ ഉദ്ധരിച്ച ഹദീസയാത് കൊണ്ട് ഇത് ദുർബല വിഭാഗത്തിൽ പെട്ട മുദല്ലസ് ഹദീസാണ് . കൂടാതെ ഇതിനു ഉപോൽബലകമായി(മുതാബിയായ) ഇബ്ൻ ഉമർ (റ ) നിന്നുള്ള നിവേദനത്തിൽ പള്ളിയിൽ ഇരിക്കുമ്പോൾ കൈകുത്തുന്നതിനെയല്ല പരാമർശിക്കുന്നത് നമസ്‌കാരത്തിൽ കൈകുത്തി ഇരിക്കുന്നത് വെറുക്കപ്പെട്ടത് എന്നാണുള്ളത് .

നാഫിഇൽ നിന്നും നിവേദനം ; നമസ്‌കാരത്തിൽ ഇടതു കയ്യിൽ ഊന്നിക്കൊണ്ട്  ഇരിക്കുന്ന ഒരാളെ കണ്ടപ്പോൾ ഇബ്‌നു ഉമർ അയാളോട് പറഞ്ഞു: താങ്കൾ ഇങ്ങനെ ഇരിക്കരുത്, ഇത് ശിക്ഷിക്കപ്പെടുന്നവരുടെ ഇരുത്തമാണ്. (അബൂദാവൂദ് :994)

പക്ഷെ ഇതിന്റെ പരമ്പരയിൽ ഹിശാം ഇബ്ൻ സഈദ് എന്ന നിവേദകൻ ദുർബലനാണ് .

قَالَ  يحيى بن معِين  هِشَامُ بْنُ سَعْدٍ ضَعِيفٌ أحمد بن شعيب النسائي : ضعيف الحديث

ഇമാം ഇബ്ൻ മഈൻ പറഞ്ഞു ; ദുർബലനാണ് , ഇമാം നസാഈ പറഞ്ഞു ; ഹദീസുകൾ ദുർബലമാണ്

(സിയർ ദഹബി , മജ്‌റൂഹുൻ ഇബ്ൻ ഹിബ്ബാൻ )

ചുരുക്കി പറഞ്ഞാൽ  പള്ളിയിൽ ഇരിക്കുമ്പോൾ ഇടത് കൈ ഊന്നൽ വിരോധിക്കപ്പെട്ടതാണ് എന്നത്  അടിസ്ഥാന രഹിതമായ ഒരു കാര്യമാണ്. പലർക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾ കാണും അതനുസരിച്ചു സൗകര്യപ്രദമായി പള്ളിയിൽ ഇരിക്കാം. ഇതിലൊന്നും കാർക്കശ്യം പാലിക്കാൻ മതം അനുശാസിക്കുന്നില്ല . സഫ്ഫു നിൽകുമ്പോൾ അടുത്ത ആളുടെ കാൽ ചവിട്ടി മെതിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട് അവരൊക്കെ കോവിഡ് കാലത്ത് മൂന്ന് മീറ്റർ അകലെയാണ് നിന്നത് എന്നത് ഓർക്കുന്നത് നല്ലതാണ് . സഫ്ഫുകൾ വിടവില്ലാതെ നിൽക്കുക എന്നതാണ് മതത്തിന്റെ താല്പര്യം അല്ലാതെ അടുത്ത് നിൽക്കുന്നവരുടെ കാലിൽ ചവിട്ടുക എന്നതല്ല .

നോമ്പ് തുറക്കൽ


പ്രദോഷമായാൽ നോമ്പ് തുറക്കാൻ സമയമായി അതിനാൽ ഉടനെ തന്നെ നോമ്പ് തുറക്കുക . സമയമായിട്ടും വെറുതെ നോമ്പ് തുറക്കാതെ താമസിപ്പിക്കരുത്,താമസിപ്പിക്കൽ നബിയോടുള്ള അനുസരണക്കേടാണ് .

സഹ്ല്‍ ബ്ന്‍ സഅ്ദ് (റ ) നിവേദനം: നബി (സ ) പറഞ്ഞു: “നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും.” (ബുഖാരി:1957, മുസ്‌ലിം:1098)

അബൂ അത്വിയ്യ പറയുന്നു: ഞാനും മസ്റൂഖും ആയിശ (റ )യുടെ അടുക്കല്‍ ചെന്നു. ഞങ്ങള്‍ ചോദിച്ചു: “സത്യവിശ്വാസികളുടെ മാതാവേ! നബി(സ ) യുടെ സ്വഹാബികളില്‍ പെട്ട ഒരാള്‍ നോമ്പ് തുറക്കാനും, നമസ്കാരം നിര്‍വ്വഹിക്കാനും ധൃതി കൂട്ടുന്നു. മറ്റൊരാളാകട്ടെ നോമ്പ് തുറയും, നമസ്കാരവും വൈകിപ്പിക്കുന്നു.
ആയിശ(റ ) പറഞ്ഞു: “രണ്ടു പേരില്‍ ആരാണ് നോമ്പ് തുറക്കും, നിസ്കാരത്തിനും ധൃതി കൂട്ടുന്നത്?” ഞങ്ങള്‍ പറഞ്ഞു: “അബ്ദുല്ലാഹിബ്നു മസ്ഈദാണ്.” ആയിശ(റ ) പറഞ്ഞു: “അങ്ങനെയായിരുന്നു നബി (സ ) ചെയ്തിരുന്നത്.” (മുസ്‌ലിം:1099)

നോമ്പ് തുറക്കേണ്ടത് ഈന്തപ്പഴം കൊണ്ടോ വെള്ളം കൊണ്ടോ ആണെന്നുള്ളത് വിവരിക്കേണ്ട ആവശ്യമില്ലാത്ത വിധം സ്ഥിരപ്പെട്ട സുന്നത്താണ് . പ്രാർത്ഥന ഏറ്റവും വേഗത്തിൽ സ്വീകരിക്കപ്പെടുന്ന ഒരു സന്ദർഭം കൂടിയാണ് നോമ്പ് തുറക്കുന്ന സമയം . അന്നേരം പ്രത്യേക പ്രാർത്ഥനയോ ,ദിക്‌റോ നബി ചര്യയായി സ്ഥിരപ്പെട്ടു വന്നിട്ടില്ല . അന്നേരമുള്ള ചില ദുആകൾ ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുള്ളത് ദുർബലങ്ങളാകുന്നു . അതിൽ ഒന്ന് اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ എന്ന ദുആയാണ്‌ . ഈ ദുആ നബിയിൽ നിന്നും മുത്തസിലായി നിവേദനം ചെയ്യപ്പെട്ടിട്ടില്ല എല്ലാം മുർസലാണ് , താബിഉകളാണ് നബിയിലേക്ക് ചേർത്ത് നിവേദനം ചെയ്യുന്നത് . താബിഈനും നബിക്കും ഇടയിൽ നിവേദകർ വിട്ട് കളഞ്ഞിട്ടുണ്ട് . ശാഫിഈ ഇമാം ചില താബിഈങ്ങളുടെ മുർസലുകൾ പ്രമാണമായി സ്വീകരിച്ചിരുന്നു . എന്നാൽ മുഹദ്ദിസുകൾ മുർസലുകൾ ദുർബല ഹദീസായിട്ടാണ് പരിഗണിച്ചിട്ടുള്ളത് .
മറ്റൊരു പ്രാർത്ഥന ذَهَبَ الظَّمَأُ وَابْتَلَّتِ العُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ എന്നതാണ് . അതും സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടില്ല . ചില പണ്ഡിതന്മാർ ഹസൻ എന്ന് വിധിച്ചിട്ടുണ്ട് ഇമാം ദാറുഖുത്നി അതിൽപ്പെടുന്നു .
سننه" 3/ 156
ഈ ഹദീസിൻറെ പരമ്പര മുറിഞ്ഞതാണ് .മർവാൻ ഇബ്ൻ മുഖഫഉ എന്ന റാവി ഇബ്ൻ ഉമർ (റ ) വിൽ നിന്നാണ് ഈ ഹദീസ് നിവേദനം ചെയ്യുന്നത് എന്നാൽ ഈ മർവാൻ , ഇബ്ൻ ഉമറി(റ )ൽ നിന്ന് ഹദീസ് കേട്ടതായി രേഖയില്ല .മുൻകത്തിആയ ഹദീസാണിത് അതിനാൽ തെളിവാക്കാൻ സാധിക്കില്ല . ചുരുക്കി പറഞ്ഞാൽ മർവാന് എന്ന റാവി മജ്‌ഹൂലാണ് .
നബിയിൽ നിന്നും പ്രത്യേക ദുആ സ്ഥിരപ്പെട്ടുവന്നിട്ടില്ലെങ്കിലും ആ സമയത്ത് ധാരാളമായി പ്രാർത്ഥിക്കുക മറയില്ലാതെ പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന അവസരമാണത് . 


റവാത്തിബ് സുന്നത്തുകൾ

 

 നിർബന്ധ നമസ്ക്കാരങ്ങളുടെ കൂടെ നിർവ്വഹിക്കപ്പെടുന്ന സുന്നത്ത് നമസ്ക്കാരത്തെയാണ് റവാത്തിബ് സുന്നത്തുകൾ  എന്ന് പറയുന്നത് . അവയല്ലാത്ത പൊതുവായ നാഫിൽ നമസ്‌കാരങ്ങൾ വേറെയുണ്ട് നിരോധിക്കപ്പെട്ട സമയം ഒഴിച്ച് മറ്റു അവസരങ്ങളിൽ അവ രണ്ട് റക്അത് വീതം നമസ്ക്കരിക്കാവുന്നതാണ് .

നബി [സ ] ഇത് വീട്ടിൽ വെച്ചായിരുന്നു നിർവ്വഹിച്ചിരുന്നത് .ഇമാം തീർമുദി തൻറെ ജാമിഇൽ  'പ്രവാചകൻ വീട്ടിൽ നമസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടത് ' എന്ന അധ്യായത്തിൽ കൊടുക്കുന്ന ഹദീസ് നോക്കുക ;

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ  മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് ഇശാക്ക് ശേഷം രണ്ട് റക്അത് ഹഫ്‌സ (റ )എന്നോട് പറഞ്ഞു ;നബി സുബ്ഹിക്ക് മുൻപ്  രണ്ട് റക്അത് നമസ്ക്കരിക്കുമായിരുന്നു .(തിർമുദി 433 )

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; നബി [സ ] മഗ്‌രിബിന് ശേഷം രണ്ട്‌ റക്അത് വീട്ടിൽ നമസ്ക്കരിക്കാറുണ്ടായിരുന്നു (മുസ്‌നദ് അഹമ്മദ് 4743 )

കഴിവതും നാഫിൽ നമസ്‌കാരങ്ങൾ വീട്ടിലാണ് നിർവ്വഹിക്കേണ്ടത്  അതാണ് ഉത്തമം . ഇമാം തിർമുദി ഹദീസിനെ തെളിവായി പിടിച്ചതും അത് കൊണ്ടാണ്. ജനം പൊതുവെ തൊഴിൽ കാര്യങ്ങളിലായത് കൊണ്ട് എല്ലാവർക്കും റാവാത്തിബുകൾ വീട്ടിൽ നമസ്‌കരിക്കാൻ സാധിച്ചുകൊള്ളണമെന്നില്ല . അത്തരക്കാർ പള്ളിയിൽ തന്നെ ഫർദിനുശേഷം അത് നിർവ്വഹിക്കുക .

അബൂഹുറൈറ (റ ) വിൽ നിന്നും നിവേദനം ; നബി (സ ) പറഞ്ഞു ; പരലോകത്തു ആദ്യമായി കണക്കു നോക്കുന്നത് (നിർബന്ധ )നമസ്ക്കാരത്തെ പറ്റിയാണ് .അത് കഴിഞ്ഞാൽ നാഫിൽ (സുന്നത്ത് )നമസ്ക്കാരത്തെ പറ്റിയാണ്. അതിന് ശേഷം നിർബന്ധ നമസ്ക്കാരത്തിൽ  വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ അത് സുന്നത്ത് നമസ്‌കാരങ്ങൾ കൊണ്ട് പരിഹരിക്കുന്നതാണ് . (നസാഈ  466 )

നിർബന്ധ നമസ്ക്കാരങ്ങളിൽ സംഭവിക്കുന്ന വീഴ്ചകൾ ഐച്ഛിക നമസ്ക്കാരങ്ങൾ കൊണ്ട് പരിഹരിക്കപ്പെടുമെന്നാണ് റസൂൽ(സ ) പഠിപ്പിക്കുന്നത് . അതിനാൽ ധാരാളം വർധിപ്പിക്കേണ്ട നമസ്‌കാരമാണ് ഇവയെല്ലാം .

ദുഹ്‌ർ

ദുഹ്‌റിന് മുൻപ് രണ്ടും ശേഷം രണ്ടുമാണ് സ്ഥിരപ്പെട്ട സുന്നത്തുകൾ നാല് വീതമെന്നത് ദുർബലമായ ഹദീസാണ് .

അംബസ ഇബ്ൻ അബീ സുഫ്‌യാനിൽ നിന്ന് നിവേദനം എന്റെ സഹോദരി ഉമ്മു ഹബീബ ,നബി [സ ] പറഞ്ഞതായി ഉദ്ധരിച്ചു ; ആരെങ്കിലും ദുഹ്‌റിന്‌ മുൻപ് നാല് റക്അത്തും ശേഷം നാല് റക്അത്തും നമസ്‌കരിച്ചാൽ അല്ലാഹു അവൻറെ ശരീരത്തെ  നരക തീയിൽ നിന്ന് സംരക്ഷിക്കും  " (നസാഈ 1814 )

ഈ ഹദീസിൻറെ പരമ്പര മുറിഞ്ഞതാണ്  മക്ഹൂൽ ഇബ്ൻ അബീ മുസ്ലിം മുദല്ലിസാണ്. ഇദ്ദേഹം അംബസ ഇബ്ൻ അബീ സുഫ്യാനിൽ നിന്നുമാണ് ഈ ഹദീസ് നിവേദനം ചെയ്യുന്നത് . യഥാർത്ഥത്തിൽ  മക്ഹൂൽ ,അംബസയിൽ നിന്നും ഹദീസുകൾ കേട്ടതിന് രേഖയില്ല . അഥവാ മക്‌ഹൂൽ അംബസയിൽ നിന്നും ഹദീസുകൾ കേട്ടിട്ടില്ല . ഇത് മുഹദ്ദിസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് .

قال النسائي: لم يسمع من عنبسة [تهذيب التهذيب (4/ 148

ഇമാം നസാഈ തന്നെ ഇത് രേഖപ്പെടുത്തുന്നു (തഹ്ദീബ് 4 / 148 ).

മറ്റൊരു പരമ്പരയിൽ ഇസ്മായിൽ ഇബ്ൻ മൂസ അൽ കുർശി എന്ന നിവേദകനുണ്ട് അദ്ദേഹം ഹദീസിൻറെ വിഷയത്തിൽ യോഗ്യനല്ല എന്നാണ് ഇമാം നസാഈ പറയുന്നത് .

قال النسائي :أحد الفقهاء ليس بالقوي في الحديث

محمد بن إسماعيل البخاري :  منكر الحديث

زكريا بن يحيى الساجي : عنده مناكير

ഇമാം നാസഈ പറഞ്ഞു ; ഇദ്ദേഹം ഹദീസിൽ പ്രബലനല്ല  ഇമാം ബുഖാരി പറയുന്നു ; ഇയാളുടെ ഹദീസുകൾ വർജിക്കണം  ഇമാം സാജി പറയുന്നു ; ഇയാൾ മുൻകറായ ഹദീസുകൾ ഉദ്ധരിക്കാറുണ്ട് .

മറ്റൊരു പരമ്പര ഇമാം തിർമുദി ഉദ്ധരിക്കുന്നതിൽ ഖാസിം ഇബ്ൻ അബ്ദുറഹ്മാൻ എന്ന നിവേദകൻ വിമര്ശിക്കപ്പെട്ടിട്ടുണ്ട്

المفضل بن غسان الغلابي : منكر الحديث أحمد بن صالح الجيلي : وليس بالقوي ابن حجر العسقلاني : صدوق يغرب كثيرا

 

ഇമാം ഗലാബി പറഞ്ഞു ; മുൻകറുൽ ഹദീസ് (ഹദീസുകൾ വർജിക്കണം )

ഇമാം ജൈലി പറഞ്ഞു ; ഇദ്ദേഹം പ്രബലനല്ല

ഇമാം അസ്ഖലാനി പറഞ്ഞു ; വിശ്വസ്തനാണ് , അപരിചിതമായ ഹദീസുകൾ ധാരാളം ഉദ്ധരിക്കും

അതെ പോലെ തന്നെ ഇതിൻറെ പരമ്പരയിൽ ഹൈസം ഇബ്ൻ ഹുമൈദും വിമർശന വിധേയനാണ് .

أبو مسهر الغساني : ضعيف قدري ابن حجر العسقلاني : صدوق رمي بالقدر 

ഇമാം ഗസ്സാനീ പറഞ്ഞു ; ദുർബലനും , ഖാദിരിയ്യ വിഭാഗവുമാണ്

ഇമാം അസ്ഖലാനി പറഞ്ഞു ; വിശ്വസ്തനാണ് , കടുത്ത ഖാദിരിയ്യയാണ്

അസർ

അസറിനു മുൻപും ശേഷവും റവാത്തിബില്ല . അസറിനു മുൻപ് നബി നമസ്കരിച്ചു എന്നൊരു റിപ്പോർട്ട് വന്നിട്ടുണ്ട് പക്ഷെ അത് പ്രാമാണികമല്ല .

അലി [റ ] നിന്ന് നിവേദനം ; നബി [സ ] അസ്ർ നമസ്‌ക്കാരത്തിന് മുൻപ് രണ്ട് റക്അത് നമസ്ക്കരിക്കുമായിരുന്നു " (അബൂദാവൂദ് 1272, ഥബ്റാനി 1 / 506 )

ഈ ഹദീസിന്റെ പരമ്പരയിൽ അബൂ ഇസ്ഹാഖ് അസ്സബഈ , ആസിം ഇബ്ൻ ദംറത്ത് ഹൻദല ഇബ്ൻ അബ്ദുല്ല എന്നീ ദുർബലന്മാരുണ്ട് . 

അബൂ ഇസ്ഹാഖ് അസ്സബഈ - മുദല്ലിസ് , ബുദ്ധിഭ്രമം ബാധിച്ചിട്ടുണ്ട്

ആസിം ഇബ്ൻ ദംറത്ത് - ശീഈ , പ്രബലനല്ല

ഹൻദല ഇബ്ൻ അബ്ദുല്ല - ദുർബലൻ

സനദ് പ്രബലമല്ലാത്തത് കൊണ്ട് ഈ ഹദീസ്  പ്രമാണമാക്കാനാകില്ല .

അസറിനു ശേഷം രണ്ട് റക്അത് നമസ്ക്കരിച്ചു എന്ന  ഹദീസുകൾ  യഥാർത്ഥത്തിൽ ദുഹ്‌റിന്റെ ശേഷം നിർവ്വഹിക്കേണ്ട രണ്ട് റക്അത്തുകളാണ്  അവ അപ്പോൾ നമസ്ക്കരിക്കാൻ മറന്നത് മൂലം അസറിന് ശേഷം നമസ്ക്കരിച്ചു എന്നുള്ളൂ .

 

കുറൈബിൽ നിന്ന് നിവേദനം ; വലിയ ഹദീസിലെ ഒരു ഭാഗം ...ഉമ്മു സലമഃ (റ ) പറഞ്ഞു ; അസറിന് ശേഷം നമസ്ക്കരിക്കുന്നത് നബി(സ ) വിരോധിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്നിട്ടും നബി(സ ) അത് നിർവ്വഹിക്കുന്നതും ഞാൻ കണ്ടു . ഒരു അടിമ പെണ്ണിനെ ഇതിനെക്കുറിച്ചു ചോദിക്കാൻ  ഞാൻ നബി(സ )യുടെ അടുക്കൽ പറഞ്ഞയച്ചു .അവൾ അത് പോലെ ചോദിച്ചു . നബി (സ )പറഞ്ഞു ; അബൂ ഉമയ്യയുടെ മകളെ നീ അസറിന് ശേഷമുള്ള നമസ്ക്കാരത്തെ ക്കുറിച്ചു ചോദിക്കുന്നു , യഥാർത്ഥത്തിൽ അബുൽ ഖൈസ് ഗോത്രത്തിൽ നിന്നും കുറെ ആളുകൾ ഇസ്ലാമിലേക്ക് വരാൻ ആഗ്രഹം പിടിച്ചു കടന്നു വന്നു അത് കൊണ്ട് അതിനിടയിൽ ദുഹ്‌റിന് ശേഷമുള്ള രണ്ട് റക്അത് നമസ്ക്കരിക്കാൻ ഞാൻ വിസ്മരിച്ചു . അതാണ് അസറിന് ശേഷം നിർവ്വഹിച്ചത് . (മുസ്‌ലിം 834 )

അസ്‌വദും , മസ്‌റൂകും നിവേദനം ചെയ്യുന്നു ; ആഇശ(റ) പറഞ്ഞതിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു: നബി(സ) എന്റെ കൂടെ ഉണ്ടായിരുന്ന ഒരു ദിവസം പോലും എന്റെ വീട്ടിൽ രണ്ട് റക്അത്ത് നമസ്കരിച്ചിട്ടില്ല, അതായത്.  അസറിന് ശേഷം രണ്ട് റക്അത്ത്. (മുസ്ലിം 835 )

ഈ ഹദീസുകൾ വിരൽ ചൂണ്ടുന്നത് റവാത്തിബുകൾ   മറന്നു പോയാൽ പിന്നീട് നബി [സ ] അവ നിർവഹിച്ചിരുന്നു എന്നാണ് . അല്ലാതെ അസറിന് ശേഷം പ്രത്യേക  സുന്നത്തില്ല. 

മഗ്‌രിബ്

മഗ്‌രിബ് നമസ്ക്കാരത്തിന് മുൻപ് റവാത്തിബ് സുന്നത്തുകളൊന്നുമില്ല ശേഷമാണ് രണ്ട് റക്അത് നിർവ്വഹിക്കേണ്ടത് .എന്നാൽ റവാത്തിബല്ലാത്ത നാഫിൽ (ഐച്ഛികം ) സുന്നത്ത് രണ്ട്‍ റക്അത് മഗ്‌രിബിന് മുൻപ് നിർവഹിക്കാം .

 

അബ്ദുല്ലാഹ് ഇബ്ൻ മുസ്നിയ്യ് (റ )വിൽ നിന്നും നിവേദനം ;നബി [സ ][ പറഞ്ഞു ; മഗ്‌രിബിന് മുൻപ് നമസ്‌കരിക്കുക അങ്ങനെ മൂന്നുവട്ടം പറഞ്ഞു ശേഷം പറഞ്ഞു ; നിങ്ങൾക്കിഷ്ടമുള്ളവർ അത് നിർവ്വഹിക്കട്ടെ

(ബുഖാരി 1183 )

മുഅക്കദായ സുന്നത്തല്ല ഇത് അതിനാലാണ് റസൂൽ [സ ] ഇഷ്ടമുള്ളവർ നമസ്ക്കരിക്കട്ടെ എന്ന് പറഞ്ഞത് . മഗ്‌രിബിന് ശേഷം രണ്ട് റക്അതാണ് നബി [സ ] റവാത്തിബായി നമസ്‌ക്കരിച്ചത്

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ  മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് .(തിർമുദി 433 )

അതേപോലെ മഗ്‌രിബിന് ശേഷം ആറു റക്അത് സുന്നത്തുണ്ട് അത് നിവ്വഹിച്ചാൽ പന്ത്രണ്ട് കൊല്ലം ഇബാദത് എടുത്ത പ്രതിഫലം ലഭിക്കുമെന്ന് ഒരു നിവേദനം നബിയിലേക്ക് ചേർത്തി വരുന്നുണ്ട് അത് തികച്ചും ദുർബലമായ ഹദീസാണ് .

അബൂ ഹുറൈറ നിന്ന് നിവേദനം നബി പറഞ്ഞു ആരെങ്കിലും മഗ്‌രിബ് കഴിഞ്ഞു ആറു റക്അത് നമസ്ക്കരിക്കുകയും അതിന്നിടയിൽ ഒന്നും മിണ്ടാതിരിക്കുകയും ചെയ്‌താൽ പത്രണ്ട് കൊല്ലം ഇബാദത്തെടുത്ത പ്രതിഫലം അവനു ലഭിക്കുന്നതാണ് '(തിർമുദി 435 ,ഇബ്ൻ മാജ 1167 )

قَالَ وَسَمِعْتُ مُحَمَّدَ بْنَ إِسْمَاعِيلَ يَقُولُ عُمَرُ بْنُ عَبْدِ اللَّهِ بْنِ أَبِي خَثْعَمٍ مُنْكَرُ الْحَدِيثِ

ഈ ഹദീസിലെ ഉമർ ഇബ്ൻ അബീ ഹഥ്അം എന്ന റാവി മുൻകാറാണ് എന്ന് ഇമാം ബുഖാരി പറയുന്നു .

(അദ്ദുഅഫാ ഇബ്ൻ ജൗസി )

ഇശാഅ'

ഇശാ നമസ്ക്കാരത്തിന് മുൻപ് റവാത്തിബ് സുന്നത്തില്ല , നമസ്ക്കാര ശേഷം രണ്ട് റക്അത്തുണ്ട് .

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ  മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് ഇശാക്ക് ശേഷം രണ്ട് റക്അത് (തിർമുദി 433 )

ഫജ്ർ

ഫജ്ർ നമസ്‌കാരത്തിന് മുൻപാണ് രണ്ട് റക്അത് സുന്നത്തുള്ളത് ശേഷം സുന്നത്തില്ല

ആയിശ (റ )വിൽ നിന്ന് നിവേദനം ; നബി (സ ) പറഞ്ഞു ; ഫജ്‌റിനു മുൻപുള്ള രണ്ട് റക്അത്തുകളാണ് ഈ ദുനിയാവും അതിലുള്ള സകലതിനേക്കാളും  വിലയുള്ളത് (മുസ്‌ലിം 725 )

റവാത്തിബ് കൂടാതെ നാഫിലായിട്ടുള്ള നമസ്ക്കാരം എല്ലാ ബാങ്കിനും  ഇഖാമത്തിനും ഇടയിലുണ്ട് . ഇത്തരം ഐച്ഛിക നമസ്ക്കാരങ്ങൾ നിർവഹിക്കുക വഴി നമ്മുടെ ഫർദ് നമസ്ക്കാരങ്ങളിലെ കുറവുകൾ പരിഹരിക്കാവുന്നതാണ് .

അബ്ദുല്ലാഹ് ഇബ്ൻ മുഗ്‌ഫൽ (റ )വിൽ നിന്നും നിവേദനം റസൂൽ (സ ) പറഞ്ഞു ; എല്ലാ ബാങ്കിനും ഇഖാ മത്തിനും ഇടയിൽ നമസ്ക്കാരമുണ്ട് (ബുഖാരി 627 )

നാഫിൽ നമസ്‌കാരങ്ങൾ ഫർദ് നമസ്ക്കാര വേളയിൽ മാത്രമല്ല അല്ലാത്ത സന്ദർഭങ്ങളിലുമുണ്ട് . അനസ് (റ )വിൻറെ വലിയുമ്മ നബി(സ )യെ വിരുന്നിന് വീട്ടിലേക്ക് വിളിച്ചപ്പോൾ ഭക്ഷണം കഴിഞ്ഞു നബി(സ )  അവർക്ക് നേതൃത്വത്തിൽ രണ്ട് റക്അത് സുന്നത് നമസ്ക്കരിച്ചിട്ടാണ് പിരിഞ്ഞത് . (മുവത്വ 34 ,ബുഖാരി 380 )

ഉസൂലുൽ ഹദീഥ് - പാർട്ട് 10

 

ഒരു ഹദീസിന്റെ തുടക്കം എന്നത് അത് രേഖപ്പെടുത്തിയ ഗ്രന്ഥകാരനാണ് അവസാനം എന്നത് നബി [സ ] യും . ഹദീസിനെ അതിൻറെ സനദ് ചെന്നവസാനിക്കുന്ന സ്ഥാനത്തെ ആസ്പദമാക്കി മൂന്നായി തരം തിരിച്ചിരിക്കുന്നു .

മർഫുഅ' , മൗഖൂഫ് , മക്തൂഅ' എന്നിവയാണവ .

മർഫൂ’അ

നബിയുടെ വാക്ക് , കർമ്മം, മൗനാനുവാദം എന്നിവയടങ്ങിയ ആശയത്തിൽ ചെന്നവസാനിക്കുന്ന സനദിനെ അഥവ സനാദിന്റെ അവസാനം എത്തിച്ചേരുന്നത് മുഹമ്മദ് നബി [സ ] യിലാണെങ്കിൽ അതിനെ മർഫുആയ ഹദീസ് എന്ന് പറയും . ഇതിനെ വീണ്ടും മൂന്നായി തിരിക്കാം ;

മർഫൂ’അ ഖൗലി സരീഹ്

നബി (സ )പറഞ്ഞു എന്ന് വ്യക്തതമായി റാവി പറയുന്ന ഹദീസിനെയാണ് ഇങ്ങനെ പറയുക .നബി പറഞ്ഞു (ഖാല റസൂൽ )നബി പറയുന്നത് കേട്ടു (സമഅതു )എന്നിങ്ങനെ വ്യക്തമായി പറയും .

ഉദാഹരണം ;

അബൂഹുറൈറ യിൽ നിന്ന് നിവേദനം ; നബി(സ ) പറഞ്ഞു ; 'ഇമാമിന് അറുപതോളം ശാഖകളുണ്ട് "

(ബുഖാരി 9 )

മർഫൂ’അ ഫിഅലീ സരീഹ്

നബി[സ ] യുടെ കർമ്മമായി സ്വഹാബി ഉദ്ധരിക്കുന്ന ഹദീസുകളെയാണ് ഇങ്ങനെ പറയുക . സ്വഹാബി നബി [സ ] ചെയ്യുന്ന കാര്യങ്ങൾ കണ്ടിട്ട് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്ക ഹദീസുകളാണിത് .'നബി[സ ] ചെയ്യാറുണ്ടായിരുന്നു' , 'നബി [സ ] ചെയ്തത് ഞാൻ കണ്ടു' എന്നിങ്ങനെയായിരിക്കും ഈ ഹദീസ് നിവേദനം ചെയ്യുക .

ഉദാഹരണം ;

ആയിശയിൽ നിന്ന് നിവേദനം ; അവർ പറഞ്ഞു ; "റസൂൽ [സ ] കൈ കഴുകിയാണ് ജനാബത് കുളി തുടങ്ങിയിരുന്നത് " (ബുഖാരി )

മർഫൂ’അ തക്രീരി സരീഹ്

നബിയുടെ സാന്നിധ്യത്തിൽ ഒരു സംഗതി നടന്നിട്ട് നബി അതിന് മൗന അനുവാദം നൽകുന്ന ഹദീസുകളെയാണ് ഇങ്ങനെ പറയുക . നബി [സ ] എതിർക്കാതെ അതിനെ അനുവദിച്ചാൽ അത് നബി ചര്യയായി സ്ഥിരപ്പെടുന്നു . നബിയുടെ മൗനാനുവാദം നബിയുടെ സുന്നത്താണ് .

ഉദാഹരണം ;

ആയിശ(റ) നിവേദനം: "നിശ്ചയം നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് ഒരു മറയുണ്ടാക്കി നമസ്കരിച്ചു. അപ്പോള്‍ ഒരു വിഭാഗം ജനങ്ങളും നബി(സ)യെ തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി(സ) അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍ ഒരുമിച്ച് കൂടി. (ബുഖാരി)

റമദാനിലെ രാത്രി നമസ്ക്കാരം നബി [സ ] പള്ളിയിൽ ഒരു മറയുണ്ടാക്കി നമസ്ക്കരിച്ചപ്പോൾ നബിയുടെ പാരായണം കേട്ട് സ്വഹാബികൾ പിന്നിൽ സഫ്ഫ് കെട്ടി നിന്ന് നമസ്ക്കരിച്ചു . നബി [സ ] അതിനെ എതിർക്കാതെ മൗനാനുവാദം കൊടുത്തു . അത് വഴി ഈ ജമാഅത് നമസ്ക്കാരം നബി ചര്യയായി സ്ഥിരപ്പെട്ടു .

ഇസ്‌ലാമത നിയമങ്ങൾ ഘട്ടം ഘട്ടമായിട്ടാണ് ഇറങ്ങിയിട്ടുള്ളത് അതിനാൽ നിലവിൽ ഉള്ളത് പിന്നീട് പരിഷ്‌ക്കരിക്കുകയും പുതിയ നിയമങ്ങൾ രൂപീകരിക്കുകയും ചെയ്യും . അത് കൊണ്ട് തന്നെ ഖിയാമു റമദാൻ ഐശ്ചികത്തിൽ നിന്ന് നിർബന്ധത്തിലേക്ക് മാറ്റപ്പെടുമോ എന്നൊരു ഭീതി പ്രവാചകനുണ്ടായി . അത് കൊണ്ട് ജനങ്ങൾ അധികരിച്ചിട്ടും നബി [സ ] നാലാം ദിവസം നമസ്ക്കരിക്കാൻ വരാതെയിരുന്നു . ശേഷം ജനങ്ങളെ ഇനി മുതൽ വീട്ടിൽ നമസ്‌കരിക്കാൻ പ്രേരിപ്പിച്ചു . പള്ളിയിലെ നമസ്ക്കാരം നിർത്തിവെക്കാനുള്ള  കാരണം നബി [സ ] ജനങ്ങളെ ബോധിപ്പിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ആ കാരണം അവസാനിച്ചപ്പോൾ നബി[സ ]  തന്റെ ജീവിതത്തിൽ അനുവദിച്ചതിലൂടെ നബി ചര്യയായി മാറിയ ഈ ജമാഅത് നമസ്ക്കാരം ഖുലഫാഉ റാഷിദായ സ്വഹാബിമാർ വീണ്ടും നടപ്പിൽ വരുത്തി . നബിയുടെ വിലക്കിന്റെ കാരണം അവർ ശരിക്കും മനസ്സിലാക്കിയിരുന്നു . ഖിയാമു റമദാൻ പള്ളിയിൽ ജമാഅത്തായി നിർവ്വഹിക്കൽ നബി ചര്യയിൽ സ്ഥിരപ്പെട്ടതാണ് . ഉറങ്ങി എണീറ്റ് രാത്രിയുടെ അവസാനത്തിൽ നമസ്ക്കരിക്കൽ കൂടുതൽ ശ്രേഷ്ട്ടവുമാണ് . അതിന് കഴിവുള്ളവർക്ക് അത് ചെയ്യാം അല്ലാത്തവർക്ക് ഇശാക്ക് ശേഷം എപ്പോൾ വേണമെങ്കിലും നിർവ്വഹിക്കാം  രണ്ടിനും നബിയിൽ മാതൃകയുണ്ട്‌ . നബിചര്യയെ കുറിച്ചും , ഇസ്ലാമിക ശരീഅത്തിനെ കുറിച്ചും കൃത്യമായ അറിവില്ലാത്തവരാണ്  ഖിയാമു റമദാൻ പള്ളിയിൽ ജമാഅത്തായി നിർവ്വഹിക്കുന്നതിനെ എതിർക്കുന്നത് .

മർഫൂ' ഹുക്മി സരീഹ്

ഹഖീഖിയായി(യാഥാർഥ്യമായി ) മർഫൂആയവകൂടാതെ കൂടാതെ വിധി പ്രകാരം (ഹുക്മ് ) മർഫൂആയ ഹദീസുമുണ്ട് .

വിധി പ്രകാരം മർഫൂഇന്റെ  സ്ഥാനത്ത് നിൽക്കുന്ന ഹദീസുകളെയാണ് ഇങ്ങനെ പറയുന്നത് . 'ഞങ്ങളോട് കൽപ്പിക്കപ്പെട്ടിരുന്നു' എന്ന്  സ്വാഹാബികൾ പറഞ്ഞു ഉദ്ധരിക്കുന്ന ഹദീസുകളാണിത് .

ഉദാഹരണം ;

സഹൽ ഇബ്ൻ സഅദ് [ റ ] നിന്നും നിവേദനം : നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ ജനങ്ങളോട് കൽപ്പിക്കപ്പെട്ടിരുന്നു " [ബുഖാരി 740]

അതേപോലെ 'സ്വഹാബികൾ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു ' എന്ന് പറഞ്ഞു വരുന്ന ഹദീസുകൾ ഇവയെല്ലാ മർഫൂഇന്റെ  ഗണത്തിലായി പരിഗണിക്കുന്നു കാരണം  നബിയിൽ നിന്നും മനസ്സിലാക്കിയത് പ്രകാരമോ , പഠിച്ചത് മൂലമോ ആയിരിക്കും സ്വഹാബികൾ ഒരു കാര്യം ചെയ്യുക അതിനാൽ അതിന് മർഫൂഇന്റെ രൂപമായി പരിഗണിക്കുന്നു.

ഉദാഹരണം ;

ഇബ്ൻ ഉമർ [റ ] ഉച്ചത്തിൽ തക്ബീർ ചൊല്ലിക്കൊണ്ട് മുസല്ലയിലേക്ക് പുറപ്പെടും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം വരുന്നത് വരെ തക്ബീർ ചൊല്ലും " [മുസന്നഫ് ഇബ്ൻ അബീ ശൈബ 615 / 1 ]

ഇത്തരത്തിൽ സ്വഹാബികൾ തക്ബീർ ചൊല്ലികൊണ്ടാണ് മുസല്ലയിലേക്ക് പുറപ്പെട്ടത് എന്നത് സ്ഥിരപ്പെട്ട കാര്യമാണ് . നബിയുടെ നിർദ്ദേശ പ്രകാരമായിരിക്കും അവർ അങ്ങനെ ചെയ്തിട്ടുണ്ടാകുക അക്കാരണത്താൽ ഇത്തരത്തിലുള്ള ഹദീസുകൾ മർഫൂ ഫിഅലി ഹുക്മി എന്ന് പറയുന്നു . സഹൽ (റ )വിൽ നിന്നുള്ള റിപ്പോർട്ട് മർഫൂ ഖൗലി ഹുക്മിക്ക് ഉദാഹരമാണ് .

എന്നാൽ ചിലപ്പോൾ സ്വാഹാബികളുടെ ഇജ്തിഹാദ് പ്രകാരവും അവർ എന്തെങ്കിലും ചെയ്യാം അതിനാൽ വിശദമായ വിശകലനം ഈ വിഷയത്തിൽ ആവശ്യമായിവരും .

മൗഖൂഫ്

സനദിന്റെ അവസാനം ചെന്നെത്തുന്നത് നബിയിലല്ലാതെ സ്വഹാബിയിലാണെങ്കിൽ അതിനെ മൗഖൂഫ് എന്ന് പറയും . സ്വഹാബിയുടെ കർമ്മമോ , വാക്കോ , അനുവാദമോ ആയിരിക്കും അതിൽ പരാമർശിച്ചിട്ടുണ്ടാകുക അത്തരം ഹദീസുകളെ മൗഖൂഫ് എന്ന് പറയുന്നു .

ഉദാഹരണം ;

അലി പറഞ്ഞു ; ജനങ്ങൾക് അവർക്ക് മനസ്സിലാകുന്ന നിലവാരത്തിൽ  സംസാരിക്കു , അല്ലാഹുവിനെയും  നബിയെയും ജനങ്ങൾ തള്ളിപ്പറയുന്നത് നീ ഇഷ്ടപ്പെടുമോ ? (ബുഖാരി )

മക് തൂ'

സനദ് ചെന്നവസാനിക്കുന്നത് ഒരു താബിഈലാണെങ്കിൽ അല്ലെങ്കിൽ അതിനു ശേഷം വരുന്ന ഒരു ഇമാമിലാണെങ്കിൽ അതിനെ മക് തൂ'ഉ ഹദീസ് എന്ന് പറയും . ഇതിൽ താബിഇൻറെ വാക്കുകൾ , കർമ്മംഅനുവാദമൊക്കെ യായിരിക്കും പരാമർശിക്കുക .

 ഉദാഹരണം ;

ഒരാൾ ബിദ് അതുകാരനായ ഇമാമിന്റെ പിന്നിലെ നമസ്‌കാരത്തിന്റെ   വിധി താബിഈയായ ഹസൻ ബസ്വരിയോട് ചോദിച്ചു , ഹസൻ ബസ്വരി പറഞ്ഞു ; അയാളുടെ പിന്നിൽ നമസ്കരിച്ചുകൊള്ളുക , അയാളുടെ ബിദ്അത്തിന്റെ ഫലം അയാൾക്കാണ് ലഭിക്കുക " (ഫത്ഹുൽ ബാരി ഇബ്ൻ റജബ്  4 /182)

മൗഖൂഫ്,മക് തൂ'ഉ ആയ ഹദീസുകളെ തന്നെയാണ് അസർ എന്ന് പറയുന്നത് .

വിവിധ തരം  ഹദീസ് ഗ്രന്ഥങ്ങൾ

ജാമി'ഉകൾ

സിയർ (യുദ്ധ പര്യടനങ്ങൾ ), ആദാബ് (മര്യാദകൾ ), തഫ്‌സീർ (വ്യാഖ്യാനങ്ങൾ ), അഖാഇദ് (വിശ്വാസങ്ങൾ ), ഫിത്ൻ (പരീക്ഷണങ്ങൾ ) , അഷ്‌റാത് (അന്ത്യദിന അടയാളങ്ങൾ ) , അഹ്‌കാം ( വിധിവിലക്കുകൾ ) , മനാഖിബ് (ആളുകളുടെ വിശേഷണങ്ങൾ ) തുടങ്ങിയ എട്ടുതരം  ഹദീഥുകൾ ഉൾകൊള്ളുന്ന ഗ്രന്ഥത്തിനെയാണ് അൽ ജാമി'   എന്ന് പറയുന്നത് .

ഉദാഹരണം ;

ജാമി'ഉ സ്വഹീഹ് അൽ ബുഖാരി, ജാമി'  തിർമുദി

സുനൻ

വിവിധ അധ്യായങ്ങൾ നൽകി  ഫിഖ്ഹ് അടിസ്ഥാനത്തിൽ ഹദീസുകളെ ശേഖരിച്ചിട്ടുള്ള ഗ്രന്ഥങ്ങളാണിത് . പ്രധാനമായും ഫുഖ്ഹാക്കളുടെ കയ്യിൽ നിന്നും തെളിവ് കണ്ടേത്തുക എന്നതാണ് ഇത്തരം ഹദീസ് ഗ്രന്ഥങ്ങളുടെ ലക്‌ഷ്യം .

ഉദാഹരണം ;

സുനൻ അബൂദാവൂദ് , സുനൻ നസാഈ

മുസ്‌നദ്

സഹാബികളുടെ പേരിൻറെ അടിസ്ഥാനത്തിൽ ഓരോ അധ്യായങ്ങളായി ഹദീസുകൾ ശേഖരിക്കുന്ന ഗ്രന്ഥത്തെയാണ് മുസ്‌നദ് എന്ന് പറയുന്നത് .

ഉദാഹരണം ;

മുസ്‌നദ് അഹമ്മദ് , മുസ്‌നദ് ഹുമൈദി

 

മുഅജം

ചില ഗുരുക്കന്മാരുടെ മാത്രം ഹദീസുകൾ ശേഖരിക്കുന്ന ഗ്രന്ഥങ്ങളെയാണ് ഇങ്ങനെ പറയുക

ഉദാഹരണം ;

ഇമാം ത്വബ്റാനിയുടെ മുഅജം അൽ കബീർ , മുഅജം അൽ ഔസാത് , മുഅജം അൽ  സഗീർ

മുസ്‌തദറക്ക്

ഏതെങ്കിലുമൊരു മുഹദ്ദിസിന്റെ ശർത്തുകൾ പ്രകാരം അയാളുടെ ഗ്രന്ഥത്തിൽ ഉദ്ധരിക്കാത്ത ഹദീസുകൾ ശേഖരിച്ചതിനെയാണ് ഇങ്ങനെ പറയുക .

ഉദാഹരണം ;

ഇമാം ഹാക്കിമിന്റെ മുസ്‌തദറക്ക് അല അൽ സ്വഹീഹൈൻ

മുസ്തഖ്‌റജ്

ഒരു ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുള്ള ഹദീസുകളുടെ മറ്റു സനദുകൾ ശേഖരിക്കുന്ന ഗ്രന്ഥങ്ങളെ ഇങ്ങനെ വിളിക്കുന്നു

ഉദാഹരണം ;

ഇമാം ഇസ്മാഈലീയുടെ മുസ്തഖ്‌റജ് അലാ സഹീഹ് ബുഖാരി   . ഇമാം അബൂ അവാനയുടെ മുസ്തഖ്‌റജ് അലാ സഹീഹ് മുസ്ലിം

തഖ്രീജ്

സനദ് കൊടുക്കാതെ ഹദീസിന്റെ മത്ന് മാത്രം ഉദ്ധരിച്ച ഗ്രന്ഥങ്ങളുടെ  ഹദീസുകൾക്ക് സനദ് കൊടുത് എഴുതിയ ഗ്രന്ഥത്തിനെയാണ് തഖ്രീജ് എന്ന് പറയുന്നത് .

ഉദാഹരണം ;

ഇമാം സൈലാഈയുടെ  നസ്‌ബു റായ്യ ഫീ തഖ്രീജിൽ അഹാദീഥ് അൽ ഹിദായ

ഇമാം അസ്ഖലാനിയുടെ  അൽ ദിറായ ഫീ തഖ്രീജിൽ അഹാദീഥ് അൽ ഹിദായ

അതേപോലെ അൽ ഇലല് , അൽ അത്രാഫ് , അൽ സവാഇദ്  , ഫഹാരിസ് , മൗദൂആത് , ഗരീബുൽ ഹദീഥ് ,അൽ ജമാഅ തുടങ്ങി മറ്റു അനേകം വിഭാഗങ്ങളുമുണ്ട് ദൈർഖ്യം മൂലം വിവരിക്കുന്നില്ല . ഹദീസ് നിദാന ശാസ്ത്രത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇത് വരെ വിവരിച്ചത് . ഈ നിയമങ്ങളെല്ലാം ഏതൊരു ഹദീസ് ഗ്രന്ഥത്തിനും ബാധകമാണ് . ചില വിഭാഗം പണ്ഡിതന്മാർ ചില ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം നൽകിപ്പോന്നിട്ടുണ്ട് അത് തെളിവിന്റെ പിൻബലമില്ലാതെ പിൻഗാമികൾ തക് ലീദ് ചെയ്തു പോന്നിട്ടുമുണ്ട്   

      ഹദീസ് ശേഖരണം പിൽക്കാലത് നടന്നതാണ് അഥവ ഖുർആൻ ക്രോഡീകരണം പോലെ സ്വഹാബികളുടെ കാലത് അവരുടെ മേൽ നോട്ടത്തിൽ ഒരു ഗ്രന്ഥമാക്കിയതല്ല . അവ പ്രവാചകനിലേക്ക് ചേർക്കപ്പെടുമ്പോൾ അതിൻറെ സത്യാവസ്ഥ ഉറപ്പിക്കാൻ , അവയിൽ ഏതെങ്കിലും തകരാറുകൾ , കൈകടത്തലുകൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ    അവയിലെ നെല്ലും പതിരും വേർതിരിച്ചു തന്നെ മനസ്സിലാക്കാൻ ഉസൂലുകൾ രൂപപ്പെടുത്തേണ്ടി വന്നട്ടുണ്ട്  .  ആ ഉസൂലുകളുടെ  ആശ്രയത്തോടെ മാത്രമേ അതിന് സാധിക്കു.  ഇത് ഏതെങ്കിലും ഒരു കാലഘട്ടത്തിലെ കുറച്ച് ആളുകളിൽ മാത്രം പരിമിതമായ ഒരു അറിവേ അല്ല . ലോകാവസാനം വരെയുള്ള ആളുകൾക്ക് ഈ നിയമങ്ങൾ മുഖേന മാത്രമാണ് ഹദീസിനെ സമീപിക്കാൻ സാധിക്കു . ഈ വിഷയത്തിൽ ചെറിയൊരു വെളിച്ചം വീശുക എന്നൊരു ആഗ്രഹത്താലാണ് ഈ ഉദ്യമത്തിന് മുതിർന്നത് . ജനങ്ങൾക്ക് പ്രയോജനമുണ്ടാകട്ടെ എന്ന് ആശിക്കുന്നു .