പെരുന്നാൾ തക്ബീർ

ബലി പെരുന്നാൾ രാവ് മുതൽ പള്ളികളിൽ എല്ലാ ജമാഅത്തിന് ശേഷവും കൂട്ടമായി തക്ബീർ ചൊല്ലുന്നതായി കാണുന്നു ഇതിന് പ്രവാചക ചര്യയിൽ തെളിവുണ്ടോ . അല്ലെങ്കിൽ ബിദ്അത്ത് ആകുമോ ഇത്?

ഉത്തരം :

لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۖ فَكُلُوا۟ مِنْهَا وَأَطْعِمُوا۟ ٱلْبَآئِسَ ٱلْفَقِيرَ

അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, ചില നിശ്ചിത ദിവസങ്ങളില്‍ - തങ്ങള്‍ക്ക് നല്‍കിയിയിരിക്കുന്ന കന്നുകാലി മൃഗങ്ങളുടെമേല്‍ (അവയെ അറുത്ത് ബലികഴിക്കുമ്പോള്‍) - അല്ലാഹുവിന്റെ നാമം അവര്‍ കീര്‍ത്തനം ചെയ്യുവാനും വേണ്ടിയാകുന്നു(അത്). അങ്ങിനെ, അവയില്‍ [ആ കന്നുകാലികളില്‍] നിന്ന് നിങ്ങള്‍ തിന്നുകൊള്ളുകയും, ദരിദ്രനായ പരവശന് ഭക്ഷണം നല്‍കുകയും ചെയ്യുവിന്‍.
( ഹജ്ജ് - 22:28)
നിശ്ചിത ദിവസങ്ങൾ എന്ന് പറഞ്ഞത് അയ്യാമു തശ്രീക്കിനെ സംബന്ധിച്ചാണ്. 
സഹാബികൾ ഇതനുസരിച് തക് ബീർ മുഴക്കിയിരുന്നു.

عن ابن عمر أنه كان يغدو يوم العيد ويكبر ويرفع صوته حتى يبلغ الإمام

ഇബ്ൻ ഉമർ [റ ] ഉച്ചത്തിൽ തക്ബീർ ചൊല്ലിക്കൊണ്ട് മുസല്ലയിലേക്ക് പുറപ്പെടും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം വരുന്നത് വരെ തക്ബീർ ചൊല്ലും " [മുസന്നഫ് ഇബ്ൻ അബീ ശൈബ 615 / 1 ]


وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് 'തക്ബീര്‍' [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു (ഇതെല്ലാം നിശ്ചയിച്ചത്).
(അല്‍ ബഖറഃ - 2:185)
 ഇമാം ശാഫീഈ (റഹ് )പറയുന്നു : ഖുർആനിൽ പാണ്ഡിത്യമുള്ള വിശ്വാസ്തര പണ്ഡിതന്മാർ പറഞ്ഞത്,"നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് 'തക്ബീര്‍' [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു" ഇത് റമദാനിന്റെ അവസാന ദിവസം സുര്യസ്തമാന ശേഷമാണ്.
ശാഫീഈ തുടരുന്നു : ശവ്വാലിന്റെ ഹിലാൽ കാണുമ്പോൾ ജനങ്ങൾ എല്ലാരും ഒറ്റക്കോ കൂട്ടമായോ പള്ളിയിൽ വച്ചോ, ചന്തയിൽ വെച്ചോ, തെരുവുകളിലോ എവിടെയായാലും ഉച്ചത്തിൽ തക്ബീർ ചൊല്ലലാണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്.
സ്വാലിഹ് ഇബ്നു മുഹമ്മദ്‌ സാഇദ (റഹ് ) നിവേദനം : ഉർവ്വത് ഇബ്നു സുബൈർ, സഈദ് ഇബ്നു മുസയ്യിബ്, അബൂസലമത്ബ്നു അബ്‌ദിറഹ്മാൻ, അബൂബക്കർ ഇബ്നു അബ്‌ദിറഹ്മാൻ എന്നിവരൊക്കെ ഈദുൽ ഫിത്റിന്റെ രാവിൽ പള്ളിയിൽ വെച്ച് ഉച്ചത്തിൽ തക്ബീർ ചൊല്ലുമായിരുന്നു.
യസീദ് ഇബ്നു ഹാദി(റഹ് )നിന്ന് നിവേദനം : നഫീഅഇബ്നു ജുബൈർ ഈദ് ദിനത്തിൽ ഉച്ചത്തിൽ തക്ബീർ ചൊല്ലി മുസ്‌ലയിലേക്ക് പുറപ്പെടും.
(അൽ ഉമ്മ് 2/486-487)

عن الزهري قال : كان الناس يكبرون في العيد حين يخرجون من منازلهم حتى يأتوا المصلى وحتى يخرج الإمام فإذا خرج الإمام سكتوا فإذا كبر كبروا

ഇമാം സുഹ്‌രി [റ ] പറയുന്നു ; ഈദ് ദിനത്തിൽ ജനങ്ങൾ അവരുടെ വീടുകളിൽ നിന്നും തക്ബീർ ചൊല്ലിക്കൊണ്ട് പുറത്തു വരും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം വരുന്നത് വരെ തക്ബീർ ചൊല്ലും [മുസന്നഫ് ഇബ്ൻ അബീ ശൈബ 615 / 11 ]
വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിൽ സലഫുകൾ മനസ്സിലാക്കിയ ചര്യ അതാണ്. ഈദ് ദിനങ്ങളിൽ മുസ്ലിം ഭാവനങ്ങളിൽ നിന്നും ശവ്വാലിന്റെ രാവ് മുതലും , ദുൽ ഹജ്ജ് പത്തിന്റെ ദിനം മുതലും തക്ബീർ മുഴങ്ങട്ടെ. ഇസ്ലാമിന്റെ പ്രതാപം വീണ്ടും ഉയരട്ടെ.

No comments:

Post a Comment